ജനതാ കർഫ്യൂവിന് പിന്തുണ; ക്രൈസ്തവ ദേവാലയങ്ങളിൽ സമൂഹ ദിവ്യബലി ഒഴിവാക്കി

ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ സമൂഹ ദിവ്യബലി ഒഴിവാക്കി. വിവിധ സഭാതലവന്മാരും രൂപതാധ്യക്ഷന്മാരും ഓൺലൈൻ വഴി കുർബാന അർപ്പിച്ചു. സഭകളുടെ ആഹ്വാന പ്രകാരം വീടുകളിലിരുന്നാണ് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തത്.
കെസിബിസി, യാക്കോബായ, ഓർത്തഡോക്‌സ് സഭകൾ ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് സർക്കുലർ പുറത്തിറക്കിയിരുന്നു. കെസിബിസി അധ്യക്ഷനും സീറോ മലബാർ സഭ തലവനുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കുർബാന അർപ്പിച്ചു. വിശ്വാസികൾക്ക് തൽസമയം കുർബാനയിൽ പങ്കെടുക്കാൻ ഓൺലൈൻ സംവിധാനങ്ങൾ സഭാ നേത്യത്വം ഏർപ്പെടുത്തിയിരുന്നു. സർക്കാർ നൽകുന്ന നിർദേശങ്ങളോട് പൂർണമായും സഹകരിക്കണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു.
കേരള ലത്തീൻ മെത്രാൻ സമിതി അധ്യക്ഷനും കൊച്ചി രൂപതാ ബിഷപ്പുമായ മാർ ജോസഫ് കരിയിൽ ഫോർട്ടുകൊച്ചി സാന്താക്രൂസ് ബസിലിക്ക പള്ളിയിലും തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം പാളയം സെന്റ് മേരീസ് കത്തീഡ്രലിലും മലങ്കര കത്തോലിക്ക സഭാ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും കുർബാന അർപ്പിച്ചു. മറ്റു രൂപത ആസ്ഥാനങ്ങളിൽ നടന്ന കുർബാനകളിലും തത്സമയം സൗകര്യം ഏർപ്പെടുത്തിയിരുന്നു. സഭകളുടെ ആഹ്വാന പ്രകാരം വീടുകളിലിരുന്നാണ് ഓൺലൈൻ വഴി വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു. വീട്ടിലിരുന്നാണ് കുർബാനയിൽ സംബന്ധിച്ചതെങ്കിലും വിശ്വാസ തീക്ഷണതയിൽ കുറവുവന്നില്ലെന്ന് വിശ്വാസികൾ പറഞ്ഞു.
യാക്കോബായ, ഓർത്തഡോക്‌സ് സഭകൾ രാവിലെ ആറരയ്ക്ക് മുൻപ് കുർബാന ഉൾപ്പെടെയുള്ള അവസാനിപ്പിച്ചിരുന്നു. 10 പേരിൽ താഴെ മാത്രമാണ് പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here