ജനതാ കർഫ്യൂ; ജാഗ്രത പാലിക്കാം നല്ല നാളെയ്ക്കായ്
രാജ്യത്ത് ഇന്ന് ജനതാ കർഫ്യൂ. രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് വരെയാണ് കർഫ്യൂവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ജനതാ കർഫ്യുവിന് എല്ലാ സംസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിച്ചു. രാജ്യം അസാധാരണമായ സാഹചര്യം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ജനതാ കർഫ്യൂവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ നടത്തുന്ന ജനതാ കർഫ്യൂവിൽ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.
ആശുപത്രികളിൽ അടിയന്തര സേവനങ്ങൾ മാത്രമേ ഉണ്ടാവൂ. കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞു കിടക്കും. രാജ്യത്ത് പാസഞ്ചർ ട്രെയിനുകൾ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച നിയന്ത്രണം രാത്രി പത്ത് മണി വരെ തുടരും. ആശുപത്രി, മാധ്യമങ്ങൾ തുടങ്ങിയ അവശ്യസേവനങ്ങൾക്ക് മാത്രമാണ് ഇളവ്. ഇന്ന് കേരളത്തിൽ മെട്രോയും, കെഎസ്ആർടിസിയും ഓടില്ല. ഡൽഹി, ബംഗളുരു, മെട്രോ സർവീസുകളും ഇല്ല. 584 ട്രെയിനുകൾ പൂർണമായും 125 ട്രെയിനുകൾ ഭാഗികമായുമായും റദ്ദാക്കി. മുംബൈ, സെക്കന്ദരാബാദ് , ഡൽഹി , കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ സബ് അർബൻ ട്രെയിനുകൾ ചില സർവീസുകൾ നടത്തുമെന്നും അറിയിച്ചു. പലയിടങ്ങളിലും മെയിൽ, എക്‌സ്പ്രസ് തീവണ്ടികൾ റദ്ദാക്കി. ഇന്നലെ രാത്രി മുതൽ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. ഗോ എയർ പൂർണമായും ഇൻഡികോ പകുതിയിലേറെ സർവീസും റദ്ദാക്കി.
അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ 12 വിമാനതാവളങ്ങൾ പ്രവർത്തിക്കുമെന്ന് അറിയിച്ചു. ആഭ്യന്തര വിമാന സർവീസ് ഉണ്ടാകും. വൈറസ് ബാധ ശക്തമായ കേരളം, ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുംബൈ പൂർണമായും അടങ്ങുകിടക്കുന്നു. താനേ,നാഗ്പൂർ,പൂനെ, ഡൽഹി ,ശ്രീനഗർ എന്നീ നഗരങ്ങൾ ഇന്നലെ മുതൽ തന്നെ ഭാഗികമായി നിശ്ചലമായിരുന്നു.
Story highlight: Janatha curfew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here