ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,237 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,237 ആയി. 8,36,894 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 1,74,502 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് 19 ബാധിച്ച് ഇറാനില്‍ മരിച്ചവരുടെ എണ്ണം 2,898 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ 3,523 മരിച്ചത്. ബ്രിട്ടനില്‍ 1789 ഉം നെതര്‍ലന്റ്സില്‍ 1039 ഉം
ജര്‍മനിയില്‍ 682 പേരും രോഗം ബാധിച്ച് മരിച്ചു. ബെല്‍ജിയത്തില്‍ 705 പേരും ദക്ഷിണ കൊറിയയില്‍ 162 പേരുമാണ് ഇന്നലെ മരിച്ചത്. സ്വിറ്റ്സര്‍ലന്റില്‍ 395 പേരും തുര്‍ക്കിയില്‍ 214രും പോര്‍ച്ചുഗലില്‍ 160 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 168 ആയി ഉയര്‍ന്നപ്പോള്‍ ചൈനയിലെ മരണസംഖ്യ 3,305 ആണ്. നേരത്തെ സിറിയയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യയില്‍ രോഗം വ്യാപിച്ച് തുടങ്ങിയതോടെ മോസ്‌കോ നഗരം അടച്ചു. നൈജീരിയയിലെ പല പ്രദേശങ്ങളും പൂര്‍ണ ലോക്ക് ഡൗണിലാണ്. സഹായിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിരീക്ഷണത്തിലായി. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ രോഗമുക്തനായി. രോഗബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സഹായിക്കും ലക്ഷണങ്ങള്‍ കണ്ടു. വിദേശ രാജ്യങ്ങളില്‍പ്പെട്ടുപോയ നാട്ടുകാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എല്ലാ രാജ്യങ്ങളും അവിടുത്തെ ഏറ്റവും ദരിദ്രരായ മനുഷ്യരെ പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ ദരിദ്രര്‍ക്ക് ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടഡ്രോസ് അഥനോം പറഞ്ഞു.
Story Highlights- covid world death toll rises to 41,237
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here