കൊറോണ കാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും ഇറങ്ങേണ്ട; മതം നോക്കി ബാധിക്കുന്ന ഒന്നല്ല വൈറസ്: മുഖ്യമന്ത്രി

കൊറോണ കാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞ് ഇറങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതം നോക്കി ബാധിക്കുന്ന ഒന്നല്ല വൈറസ്. തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചാരണം ചിലര്‍ നടത്തുന്നുണ്ട്. ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞ് ഇറങ്ങേണ്ടതില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നതാണ് പ്രധാനം. ഒന്നിച്ച് നിന്ന് ജാഗ്രത പാലിക്കാനാണ് സമൂഹം ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസ്: മുഖ്യമന്ത്രി
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇക്കാര്യത്തില്‍ പ്രത്യേക ഭയപ്പാടിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെ രോഗം ഭേദമായി.
സംസ്ഥാനത്ത് 265 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരുലക്ഷത്തി അറുപത്തിനാലായിരത്തി നൂറ്റിമുപ്പത് പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി എട്ട്‌പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. 7965 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 7256 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here