എല്ലാ കൊവിഡ് രോഗികളും ആശുപത്രിയിൽ തുടരേണ്ട; കൊവിഡ് ആരോഗ്യ പോളിസിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ
കൊവിഡ് ആരോഗ്യ പോളിസിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. എല്ലാ പോസിറ്റീവ് കേസുകൾക്കും ആശുപത്രി വാസം എന്ന നിബന്ധന ഒഴിവാക്കും. ആരോഗ്യസ്ഥിതി മോശമല്ലാത്ത രോഗികളുടെ ആശുപത്രി വാസവും ഒഴിവാക്കും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള രോഗികൾ മാത്രം ആശുപത്രിയിൽ തുടർന്നാൽ മതിയെന്നാണ് പുതിയ നിർദേശം. കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1834 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. മരണം 41 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 1649 പേരാണ് ചികിത്സയിലുള്ളത്.144 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 437 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ നാലും പശ്ചിമ ബംഗാളിൽ രണ്ടും മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവടങ്ങിൽ 1 വീതം മരണവുമാണ് ഇന്നലെ ഉണ്ടായത്. മുംബൈയിലെ ചേരിയായ ധാരാവിയിലടക്കം മരണം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 16 ആയി ഉയർന്നു. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മൂന്നുപേർകൂടി തെലങ്കാനയിൽ മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 9 ആയി.
Read Also : രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 400 പേർക്ക്
തമിഴ്‌നാടാണ് രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന മറ്റൊരു സംസ്ഥാനം. ഇന്നലെ മാത്രം 110 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 234 ആയി. രോഗം സ്ഥിരീകരിച്ചതിൽ 80 പേരും നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതേസമയം സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു. ആന്ധ്രയിൽ 67 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here