ആശുപത്രിയിലുളളവര്‍ മാത്രമല്ല, എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്: മുഖ്യമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുകയെന്നത് എല്ലാവരും സ്വീകരിക്കേണ്ട നടപടിയാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ബോധവത്കരണം ഉണ്ടാകേണ്ടതുണ്ട്. ആശുപത്രിക്ക് അകത്തുള്ളവര്‍ മാസ്‌ക് ധരിക്കുന്നതായിരുന്നു നമ്മുടെ ഒരു രീതി. ഈ ഘട്ടത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല വിദേശ രാജ്യങ്ങളിലും എല്ലാവരും മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. നമുക്ക് വൈറസ് ബാധിക്കുന്നത് തടയാനും നമുക്ക് എന്തെങ്കിലും രോഗബാധയുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് ബാധിക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
14 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. കണ്ണൂര്‍ അഞ്ച് പേരും കാസര്‍ഗോഡ് മൂന്നുപേരും ഇടുക്കിയിലും കോഴിക്കോടും രണ്ട് പേര്‍ വീതവും പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്‍ വീതവും രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് ബാധിതരെ ചികിത്സിച്ചപ്പോള്‍ വൈറസ് ബാധിച്ച നഴ്‌സാണ് രോഗം ഭേദമായവരില്‍ ഒരാള്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും വീട്ടിലേക്ക് മടങ്ങിയെന്നതും ആശ്വാസകരമാണ്. ആരോഗ്യ സംവിധാനത്തിന്റെയും പ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരുലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 8126 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here