ബിവറേജ് പൂട്ടാത്തതിൽ പ്രതിഷേധിച്ച ബിജെപി പ്രാദേശിക നേതാവ് വിദേശ മദ്യവുമായി അറസ്റ്റില്‍
കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബിവറേജ് ഔട്ട്ലെറ്റുകൾ പൂട്ടാൻ വൈകിയ സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെ വിമർശിച്ച ബിജെപി പ്രാദേശിക നേതാവ് വിദേശ മദ്യവുമായി അറസ്റ്റില്‍. ഇരവിപേരൂരിലെ ബിജെപി പ്രാദേശിക നേതാവ് കിഴക്കനോതറ വേട്ടക്കുന്നേല്‍ വീട്ടില്‍ സുനിലാണ് (37) അറസ്റ്റിലായത്. ഇയാൾക്കൊപ്പം ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്‍കാവ് കൊച്ചുപ്ലാമോടിയില്‍ ഗോപു (21)വിനെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
അനധികൃതമായി നാല് ലിറ്റർ മദ്യമാണ് ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഇന്നലെ രാത്രി ഒൻപതരയോടെ ഓതറ വാടിക്കുളത്ത് നിന്നാണ് തിരുവല്ല സിഐ വിനോദ് പിഎസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ഒരു കാറും ഒരു ബൈക്കും പിടിച്ചെടുത്തു. ഇവർക്കെതിരെ പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്ത് കേസ് രജിസ്റ്റർ ചെയ്തെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
അതേസമയം, പത്തനംത്തിട്ട ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി 610 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 620 പേരെ അറസ്റ്റ് ചെയ്തു. 512 വാഹനങ്ങളും പിടിച്ചെടുത്തു.
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 8 പേരിൽ ആറു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂർ എറണാകുളം ജില്ലകളിൽ ഒരോ ആളുകൾ വീതവുമാണ് ഉള്ളത്.
Story Highlights: two arrested including bjp leader with liquor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here