കേന്ദ്രഫണ്ട് വിവാദം അര്‍ത്ഥശൂന്യം, അര്‍ഹമായ തുക കേരളത്തിന് ലഭിച്ചിട്ടുണ്ട്: ബി ഗോപാലകൃഷ്ണന്‍

സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ചിറ്റമ്മനയം സ്വീകരിച്ചിരിക്കുന്നുവെന്ന ധനമന്ത്രി ഐസക്കിന്റേയും കടകംപള്ളി സുരേന്ദ്രന്റേയും മറ്റ് സിപിഐഎം നേതാക്കളുടേയും അരോപണം അര്‍ത്ഥശൂന്യവും കാര്യങ്ങള്‍ പഠിക്കാതെയുമുള്ളതാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ധനമന്ത്രി കാര്യങ്ങള്‍ മറച്ച് വയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ കാര്യങ്ങള്‍ പഠിക്കാതെ പറയുന്നു. അര്‍ഹമായ തുക കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനക്കമ്മി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ട് ദിവസം മുന്‍പ് അഡ്വാന്‍സ് പണം നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ കിട്ടിയത് കേരളത്തിനാണ്. 1256 കോടി. ദുരന്തനിവാരണ ഫണ്ടിന്റെ കാര്യമാണെങ്കില്‍ അത് വിതരണം ചെയ്യുന്നത് പതിനെഞ്ചാം ഫിനാന്‍സ് കമ്മീഷനാണ്. പ്രധാനമന്ത്രി നേരിട്ട് കൊടുക്കുന്നതല്ല, കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ധനകാര്യ മന്ത്രാലയം വിതരണം ചെയ്യും. ഫിനാന്‍സ് കമ്മീഷന്റെ ശുപാര്‍ശയ്ക്ക് ആധാരം സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ചേര്‍ന്ന് രൂപീകരിച്ച സമിതി സമര്‍പ്പിച്ച ഫോര്‍മുലയാണ്. ജനസംഖ്യ, ഭൂപരിധി, ദുരന്ത നാശനഷ്ടം ,മുന്‍ ഫണ്ട് വിനിയോഗം , പ്രതിരോധ പ്രവര്‍ത്തനം എന്നീ അഞ്ച് ഘടകങ്ങളാണ് അടിസ്ഥാനം. ഈ ഫോര്‍മുല വെച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഫണ്ട് ചിറ്റമ്മനയം വച്ച് കുറക്കാന്‍ കഴിയില്ല, കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം കുറച്ചു എന്ന് ഈ ഫോര്‍മുല വെച്ച് പറയാന്‍ കേരളത്തിലെ ധനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി ഇത്രയും നാള്‍ ആവശ്യപ്പെട്ടത് നിത്യ നിദാന ചിലവിന് റിസര്‍വ് ബാങ്കില്‍ നിന്നും അധികകടം എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അതും അനുവദിച്ചു 30 ശതമാനം കൂടുതല്‍ കടം അനുവദിച്ചു, കേരളം ആവശ്യപ്പെട്ടതും അര്‍ഹതപ്പെട്ടതും മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന പോലെ കേരളത്തിനും ലഭിച്ചു. ഫോര്‍മുല വെച്ച് കേരളത്തിന്റെ രണ്ടിരട്ടി ജനസംഖ്യ കര്‍ണാടകത്തില്‍ ഉണ്ട് അവര്‍ക്ക് ലഭിച്ചത് 362 കോടിയാണ്. മൂന്നിരട്ടി കൂടുതലുള്ള മഹാരാഷ്ട്രയിലും എഴിരട്ടി കൂടുതലുള്ള ഉത്തര്‍പ്രദേശിലും ബിഹാറിലും ഫണ്ട് കൂടുതല്‍ കൊടുത്തു എന്ന് ആരോപണം ഉന്നയിക്കുന്നത് അപലപനീയമാണ്.
ഇനി കൊറോണ ദുരന്ത നഷ്ടം കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളിലാണ് ‘മരണം കൂടിയിട്ടുള്ളതും അവിടെയാണ്. ഏറ്റവും മുഖ്യമായ മറ്റൊരു കാര്യം മുന്‍ ഫണ്ട് വിനിയോഗമാണ്. ഓഖിക്കും പ്രളയത്തിനും ലഭിച്ച ഫണ്ടിന്റെ വിനിയോഗം ഇപ്പോഴും പൂര്‍ണമല്ല ,വാസ്തവത്തില്‍ ഇത് മനസിലാക്കി കൊണ്ടാണ് മുഖ്യമന്ത്രി കേന്ദ്ര സഹായത്തെ സ്വാഗതം ചെയ്യുന്നതും ആരോപണം ഉന്നയിക്കാത്തതും ,കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന ധനമന്ത്രി ആദ്യം ചെയ്യേണ്ടത് 2016 മുതല്‍ ഇന്ന് വരെ ദുരന്തനിവാരണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടയ ഫണ്ട് എത്ര? വിനിയോഗം എങ്ങിനെ എത്ര ? എന്നീ കാര്യങ്ങളെ കുറിച്ച് ധവളപത്രം ഇറക്കണം. മാത്രമല്ല കൊറോണ ദുരന്തത്തില്‍ കേരള സര്‍ക്കാരിന്റെ ചിലവ് എത്ര ? വരവ് എത്ര ?എന്ന് തുറന്ന് പറയണം. വസ്തുതകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടത് കാട്ടിയിട്ടില്ല എന്ന് ധനമന്ത്രി തെളിവുകള്‍ നിരത്തിയാല്‍ ബിജെപി കേരള ഘടകം കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് മേടിക്കാന്‍ ധനമന്ത്രിയുടെ കൂടെ നില്‍ക്കാം. തയ്യാറാണങ്കില്‍ തുറന്ന് പറയണം അല്ലങ്കില്‍ അര്‍ത്ഥശൂന്യവും പൊള്ളയുമായ പോര്‍വിളി നിര്‍ത്തണം ,മോദി സര്‍ക്കാരിനെ പ്രശംസിച്ചില്ലങ്കിലും ഫണ്ടിന്റെ പേരില്‍തെറി വിളി നിര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: coronavirus, B Gopalakrishnan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here