വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 40 പ്രവാസികളുടെ പേര് പറഞ്ഞ് മുഖ്യമന്ത്രി
കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. നിരവധി കാര്യങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പ്രവാസി സമ്പന്നരുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച പ്രഹസനമാണെന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തയാളുകളുടെ പേരുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പുറത്തുവിട്ടു.
ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖര്‍ പലരും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരും സംഘടനാ നേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരുമൊക്കെ അതിലുണ്ടായിരുന്നു. 20 രാജ്യങ്ങളിലെ 40ഓളം പേരുമായാണ് വീഡിയോ കോണ്‍ഫറസ് നടത്തിയത്. പങ്കെടുത്തവര്‍ ഇവരാണ്:
മുരളി തുമ്മാരുകുടി (സ്വിറ്റ്‌സര്‍ലന്റ്), സൂരജ് അത്തിപ്പറ്റ (കാനഡ), ചൈതന്യ ഉണ്ണി, വി എസ് ഉമേഷ്‌കുമാര്‍ (ഓസ്‌ട്രേലിയ), ഡോ. ബോബന്‍ മേനോന്‍ (ഉക്രൈന്‍), അനിത പുല്ലയില്‍ (ഇറ്റലി), ടി ഹരിദാസ്, എസ് ശ്രീകുമാര്‍ (യുകെ), നിസാര്‍ എടത്തുംമിത്തല്‍ (ഹെയ്ത്തി), രവി ഭാസ്‌കര്‍ (ബ്രൂണെ), സജിത് ചന്ദ്രന്‍ (മാലിദ്വീപ്), ഇന്ദുവര്‍മ (ബംഗ്ലാദേശ്), ജിഷ്ണു മാധവന്‍, അബ്ദുള്ള ബാവ (ജപ്പാന്‍), എം ജേക്കബ് (ജോര്‍ജിയ), ഡോ. എം അനിരുദ്ധന്‍, ഷിബുപിള്ള, അനുപമ വെങ്കിടേശ്വരന്‍, മാധവന്‍പിള്ള (അമേരിക്ക), പി സുബൈര്‍, പി വി രാധാകൃഷ്ണപിള്ള, വര്‍ഗീസ് കുര്യന്‍ (ബഹ്‌റൈന്‍), സാം പൈനിമൂട്, എന്‍ അജിത്കുമാര്‍ (കുവൈത്ത്), ജെ കെ മേനോന്‍, സി വി റപ്പായി (ഖത്തര്‍), പി എം ജാബിര്‍ (ഒമാന്‍), ജോര്‍ജ് വര്‍ഗീസ്, അബ്ദുള്‍ റൗഫ് (സൗദി അറേബ്യ), ബീരാന്‍കുട്ടി, അന്‍വര്‍ നഹ, പ്രശാന്ത് മാങ്ങാട്ട്, പ്രമോദ് മങ്ങാട്ട്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഒ വി മുസ്തഫ, ആശാ ശരത്, രവിപിള്ള, ആസാദ് മൂപ്പന്‍, എം എ യൂസഫലി (യുഎഇ) എന്നിവരുമായാണ് വിഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
ഒരോ രാജ്യത്തിലെയും അതത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി, സന്നദ്ധ സംഘടനകളുമായും പ്രമുഖ വ്യക്തികളുമായും ആശയവിനിമയം നടത്തി കൊവിഡ് പ്രതിരോധത്തിനായുള്ള ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കാനും അതിന് കീഴില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി രാഷ്ട്രീയ സാമൂഹ്യ ഭേദമില്ലാതെ അതത് രാജ്യത്തെ മുഴുവന്‍ സംഘടനകളെയും സന്നദ്ധ പ്രവര്‍ത്തകരെയും അതത് രാജ്യത്തിന്റെ നിയമാവലിക്കുള്ളില്‍ നിന്നുകൊണ്ട് അണിനിരത്തുന്നതിനുവേണ്ടിയാണ് ആ യോഗത്തില്‍ ആവശ്യപ്പെട്ടത്. അതത് പ്രദേശങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടുവാനും ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here