ലോക്ക് ഡൗൺ; പൂച്ചയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങാൻ ഹൈക്കോടതിയുടെ അനുമതി

ലോക്ക് ഡൗൺ കാലത്ത് മനുഷ്യരുടെതന്നപോലെ മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കേരള ഹൈക്കോടതി. തന്റെ വളർത്തു പൂച്ചയ്ക്ക് ബിസ്‌കറ്റ് വാങ്ങാൻ അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരേ സമർപ്പിച്ച ഹർജിയിൽ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി പരാമർശം.
മരട് സ്വദേശിയായ എൻ പ്രകാശ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. മൂന്നു പൂച്ചകളെ പ്രകാശ് വീട്ടിൽ വളർത്തുന്നുണ്ട്. കടവന്ത്ര ആശുപത്രിയിൽ നിന്നും പൂച്ചകൾക്ക് നൽകുന്ന ബിസ്‌കറ്റ് വാങ്ങാൻ പോകാൻ പ്രകാശ് പൊലീസിനോട് അനുമതി തേടിയിരുന്നു. എന്നാൽ പൊലീസ് അനുമതി നിഷേധിക്കുകയാണുണ്ടായത്. ഇതിനെതിരേയാണ് പ്രകാശ് കോടതിയെ സമീപിച്ചത്.
സസ്യാഹാരം കഴിക്കുന്നവരായതിനാൽ വീട്ടിൽ മാംസാഹാര പാകം ചെയ്യാറില്ലെന്നും തങ്ങളുടെ വീട്ടിലെ പൂച്ചകൾ കാലങ്ങളായി പ്രത്യേക ബിസ്‌ക്കറ്റാണ് കഴിക്കുന്നതെന്നും പ്രകാശ് ഹർജിയിൽ പറയുന്നു. ഈ ബിസ്‌ക്കറ്റ് വാങ്ങാനാണ അനുമതി തേടിയത്. ബിസ്‌ക്കറ്റ് ഇല്ലാതെ പൂച്ചകൾക്ക് ജീവിക്കാനാവില്ലെന്നും മൃഗങ്ങൾക്കുള്ള ഭക്ഷണവും കേന്ദ്ര സർക്കാർ അവശ്യയ സേവനങ്ങളിൽ പെടുത്തിയിട്ടുള്ള കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രകാശിന്റെ വാദങ്ങൾ കേരള ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പൂച്ചകൾക്കുള്ള ഭക്ഷണം വാങ്ങാൻ പുറത്തു പോകാൻ പ്രകാശിനെ അനുവദിക്കാൻ കോടതി ഉത്തരവിട്ടു. മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും അവകാശങ്ങളുണ്ടെന്നും അവയും സമൂഹത്തിന്റെ ഭാഗമാണെന്നും നിരീക്ഷിച്ച കോടതി വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നിഷേധിക്കുന്നത് കുറ്റകരമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Storyhighlight: Lock down, Highcourt, grants permission for cats to buy biscuits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here