ബുക്കിംഗ് പണം തിരികെ നൽകില്ല, പകരം ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാം: വിമാനക്കമ്പനികൾ
ലോക്ക് ഡൗൺ കാലയളവ് ഏപ്രിൽ 20 വരെയാക്കിയ സാഹചര്യത്തിൽ ഏപ്രിൽ 15 മുതൽ മെയ് 3വരെ ബുക്ക് ചെയ്തിട്ടുള്ള വിമാന ടിക്കറ്റുകളുടെ തുക തിരികെ നൽകില്ലെന്ന് കമ്പനികൾ. ഇതിനു പകരമായി വർഷക്കാലയളവിൽ ഈ തുക ഉപയോഗിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്ത് യാത്ര ചെയ്യാം. പുതിയ ടിക്കറ്റിന് യാത്രക്കാരിൽ നിന്ന് റീഷെഡ്യൂൾ നിരക്ക് ഈടാക്കില്ലെന്ന് വിമാനക്കമ്പനികളായ ഗോ എയറും വിസ്താരയും അറിയിച്ചു. എന്നാൽ, ടിക്കറ്റ് നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അധിക തുക നൽകേണ്ടതായി വരും.
അതേസമയം, അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്‌സ് യാത്രക്കാർക്ക് പണം തിരിച്ചുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ടിക്കറ്റ് പിഎൻആർ 760 ദിവസം വരെ സൂക്ഷിക്കുമെന്നും രണ്ടുവർഷത്തെ കാലാവധിയുള്ള ട്രാവൽ വൗച്ചറാക്കി ഇതു മാറ്റാമെന്നും കമ്പനി അറിയിച്ചു.
നിലവിൽ യാത്രക്കാരുടെ പണം ക്രെഡിറ്റായി സൂക്ഷിക്കുമെന്ന് ഇൻഡിഗോയും അറിയിച്ചിട്ടുണ്ട്. വിസ്താര 2020 ഡിസംബർ 31 വരെയും ഗോ എയർ 2021 മേയ് മൂന്നു വരെയും ഇൻഡിഗോ 2021 ഫെബ്രുവരി 28 വരെയുമാണ് ടിക്കറ്റ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്.
മാത്രമല്ല, മെയ് 3ന് ശേഷം മാത്രമേ ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകൾ പുനഃരാരംഭിക്കുകയുള്ളു.
ഇതിനിടെ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്ത് ടിക്കറ്റ് ബുക്കി ംഗ് നിർത്തിവെയ്ക്കാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്നാവശ്യപ്പെട്ട് വ്യോമയാന കൺസൾട്ടൻസി സ്ഥാപനമായ ‘കാപ’ രംഗത്ത് വന്നു. ഈ സാഹചര്യത്തിൽ ടിക്കറ്റ് ബുക്കിംഗ് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാമെന്നും ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം വ്യോമയാന മേഖലയിലും കൊണ്ടുവരണമെന്നും കാപ വ്യക്തമാക്കി. കൊവിഡ് മൂലമുള്ള പ്രതിസന്ധി തുടർന്നാൽ ഇന്ത്യയിലെ ചില വിമാനക്കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കാപ അഭിപ്രായപ്പെട്ടു.
Story highlight: flight tickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here