ആലപ്പുഴയിൽ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം പിടികൂടി

ആലപ്പുഴ പഴവീടിൽ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം എക്‌സൈസ് പിടികൂടി. മദ്യശാലകൾ തുറക്കാൻ ഇനിയും വൈകുമെന്ന വാർത്ത കേട്ടതോടെ ലഹരിയുടെ വിവിധ മാർഗങ്ങൾ പരീക്ഷിക്കുകയാണ് ഒരു വിഭാഗം ആളുകൾ. 700 ലിറ്റർ അരിഷ്ടമാണ് റെയ്ഡിൽ കണ്ടെത്തിയത്.
പെരുമ്പാവൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിലായിരുന്നു അനധികൃത അരിഷ്ടം നിർമാണം നടന്നിരുന്നത്. കേസിൽ പഴവീട് അഞ്ജനം വീട്ടിൽ തുളസീധരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ബിജുകുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എ അജീബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എച്ച് മുസ്തഫ, ബിപിൻ പി ജി, പ്രദീഷ് പി, വിജി എംവി എന്നിവരും ഉണ്ടായിരുന്നു.
ആലപ്പുഴ ജില്ലയിൽ അനധികൃത ലഹരിനിർമാണവുമായി ബന്ധപ്പെട്ട് 40 ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സൈസ് പരിശോധനകളും കർശനമാക്കി. ലഹരിക്കായി ഉപയോഗിക്കുന്ന വ്യാജ വാറ്റ് മുതൽ വീര്യം കൂടിയ അരിഷ്ടം വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് റെയ്ഡിൽ പിടിച്ചെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here