കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ നടപടികൾ ഊർജിതമാക്കി രാജ്യം; റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി

കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ നടപടികൾ ഊർജിതമാക്കി രാജ്യം. സംസ്ഥാനങ്ങൾക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേർ മരിച്ചു. അതേസമയം, രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ ബസുകൾ അയച്ചത് വിവാദമായി.
കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിന് 24,000 റാപിഡ് ടെസ്റ്റ് കിറ്റുകൾ നൽകി. രാജസ്ഥാന് പതിനായിരവും കർണാടകയ്ക്ക് 12,400 കിറ്റുകളും നൽകാനാണ് തീരുമാനം. കൊവിഡ് ഗുരുതരമായി ബാധിച്ച മറ്റ് സംസ്ഥാനങ്ങൾക്ക് ഇന്നും അടുത്ത ദിവസങ്ങളിലുമായി കിറ്റുകൾ എത്തിക്കാനാണ് ശ്രമം. രാജസ്ഥാനിൽ രോഗബാധിതരുടെ എണ്ണം 1200 കടന്നു.
അതേസമയം, ഭിൽവാഡയിൽ ചികിത്സയിലായിരുന്ന അവസാന രണ്ട് രോഗികളും ആശുപത്രി വിട്ടത് ആശ്വാസമായി. 28 കൊവിഡ് ബാധിതരിൽ രണ്ട് പേർ മരിക്കുകയും മറ്റുള്ളവർക്ക് രോഗം ഭേദമാകുകയും ചെയ്തു. ഡൽഹിയിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം 1700 കടന്നു. രാജസ്ഥാനിൽ കുടുങ്ങിയ 7500 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ 250 ബസുകൾ അയച്ചത് വിവാദമായി. ലോക്ക്ഡൗൺ ലംഘനമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കുറ്റപ്പെടുത്തി. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾക്കും ഇതേ മാതൃക പിന്തുടരാമെന്നായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. രാജ്യത്ത് ഇതുവരെ 3,18,449 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. 31083 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here