അവധികഴിഞ്ഞെത്തുന്ന കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ ഒരുക്കി അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ ക്യാമ്പിലെ അന്തേവാസികള്‍
മധ്യവേനല്‍ അവധികഴിഞ്ഞെത്തുന്ന കുട്ടികള്‍ക്കായി അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍ ഒരുക്കുകയാണ് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ ക്യാമ്പിലെ അന്തേവാസികള്‍. സ്‌കൂളില്‍ പൂന്തോട്ടവും മൈതാനവും ഒരുക്കുകയും പച്ചക്കറികള്‍ കൃഷി ചെയ്യുകയുമാണിവര്‍. കൊവിഡ് കാലം കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഇതുവരെ താമസിച്ച സ്‌കൂളിനോടുള്ള കരുതലാണ് ഈ സമ്മാനം.
തെരുവുകളില്‍ അന്തിയുറങ്ങിയവരേയും ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയവരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. ഇങ്ങനെ തുടങ്ങിയ ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കുന്ന ക്യാമ്പാണ് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലേത്. 220 പേരാണ് ഇവിടുത്തെ അന്തേവാസികള്‍. വിരസത മാറ്റാനാണ് ഇവര്‍ സ്‌കൂളില്‍ പൂന്തോട്ടം ഒരുക്കാനും കൃഷി നടത്താനുമായി ഇറങ്ങിയത്. ഏഴോളം പേര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മറ്റുള്ളവരും കൂടെ കൂടി. സ്‌കൂളിലെ പൂന്തോട്ടം മനോഹരമാക്കി. സ്‌കൂളിനു ചുറ്റും ചീരയും വെണ്ടയുമുള്‍പ്പെടെ കൃഷി ചെയ്തു. കുട്ടികള്‍ക്കായി മൈതാനവും ഒരുക്കി. ഇതോടൊപ്പം സ്‌കൂളിന്റെ മുറ്റത്തായി മൃഗങ്ങളുടെ രൂപങ്ങളും നിര്‍മിച്ചു.
കൃഷി ചെയ്യാനാവശ്യമായ വിത്തുകളും വളവുമൊക്കെ നഗരസഭ നല്‍കി. നിര്‍മാണത്തിനാവശ്യമായ എല്ലാ സാധനങ്ങളും നഗരസഭ എത്തിച്ചു. ഇവരുടെ പ്രയത്‌നം സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. കൊവിഡ് കാലം കഴിഞ്ഞ് തിരികെ പോകുമ്പോള്‍ ഇത്രയും നാള്‍ അഭയമായ സ്‌കൂളിനു ഇവര്‍ നല്‍കുന്ന സമ്മാനമാണ് ഇതെല്ലാം.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here