നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 60കാരൻ മരിച്ചു
നിസാമുദീൻ സമ്മേളനത്തില്‍ പങ്കെടുത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അറുപതുകാരന്‍ മരിച്ചു. ഡൽഹി സുല്‍ത്താന്‍ പുരിയിലുള്ള ഐസോലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്നു.
രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടർമാർ എത്തി പരിശോധിച്ചു. പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു. ഇദ്ദേഹത്തിന് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ആളുകൾ പ്രതിഷേധമുയർത്തിയതോടെ പൊലീസ് ഇടപെട്ടാണ് മൃതദേഹം നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് മാറ്റിയത്.
തമിഴ്നാട് സ്വദേശിയാണ് മരിച്ച 60കാരൻ. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം വന്നിട്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
Story highlights- Tablighi Jamaat event, COVID-19 isolation center, delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here