കോട്ടയത്ത് നാളെ മുതൽ ലോക്ക് ഡൗൺ ഇളവുകളില്ല; നിരീക്ഷണത്തിൽ ഇല്ലാത്തവർക്കും കൊവിഡ്

നാളെ മുതൽ ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടായിരിക്കില്ലെന്ന് കോട്ടയത്തെ ജില്ലാ ഭരണകൂടം. നിരീക്ഷണ പട്ടികയിൽ പുറത്തുള്ളവർക്കാണ് പുതുതായി രോഗം കണ്ടെത്തിയതോടെയാണ് തീരുമാനം. കൂടാതെ കൂടുതൽ മേഖലകൾ ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇന്ന് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ കോട്ടയത്ത് അഞ്ച് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഇന്ന് രോഗം കണ്ടെത്തിയ അഞ്ച് പേരും നിരീക്ഷണത്തിൽ ഉള്ളവരല്ല എന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മുമ്പ് കൊവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിക്ക് രോഗം പകർന്നത് എവിടെ നിന്നെന്നും കണ്ടെത്താനായില്ല. എന്നാൽ ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ ലിസ്റ്റിൽ ഇതുവരെ പുറത്തു വന്ന സാമ്പിൾ ഫലങ്ങളെല്ലാം നെഗറ്റീവാണ്.
കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്‌സായ ഒളശ്ശ സ്വദേശിയും, തിരുവനന്തപുരം ആർസിസിയിൽ ജോലി ചെയ്യുന്ന പുന്നത്തുറ സ്വദേശിനിയുമാണ് രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർ. വൈക്കം വെള്ളൂരിലെ റെയിൽവെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി, വൈക്കം വടയാറിലെ വ്യാപാരി, പനച്ചിക്കാട് ചാന്നാനിക്കാട്ടെ വിദ്യാർത്ഥിനി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ജില്ലയിൽ രോഗബാധിതരുടെ എണ്ണം പതിനൊന്നായതോടെ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിച്ചു. തലയോല പറമ്പ്, വെള്ളൂർ, മണർകാട്, വിജയപുരം, അയ്മനം, അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ അഞ്ച് വാർഡുകളും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ പ്രവർത്തിക്കില്ല.
kottayam, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here