ഇടുക്കി, കോട്ടയം ജില്ലാ അതിർത്തികൾ പൂർണ്ണമായും അടച്ചു : എറണാകുളം ജില്ലാ കളക്ടർ
മധ്യകേരളത്തിൽ കൂടുതൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കി വിവിധ ജില്ലാ ഭരണകൂടങ്ങൾ. ഇടുക്കി, കോട്ടയം ജില്ലാ അതിർത്തികൾ പൂർണ്ണമായും അടച്ചതായി ജില്ലാ കളക്ടർ 24 നോട് പറഞ്ഞു. ഇരുജില്ലകളും റെഡ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലും പരിശോധനകൾ കർശനമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോട്ടയത്തും ഇടുക്കിയിലും കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് അതിർത്തി ജില്ലകളിൽ പരിശോധന ശക്തമാക്കിയത്. അതിർത്തികൾ അടച്ചാണ് എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ ഭരണകൂടങ്ങളുടെ നടപടി. അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് ജില്ലിയിലേക്ക് പ്രവേശനാനുമതിയുള്ളത്. അടിയന്തര ഘട്ടത്തിൽ മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കുകയുള്ളു. പൊലീസിന് പുറമെ ആരോഗ്യ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മാത്രമേ അവശ്യ സർവീസ് നടത്തുന്നവരെ പോലും കടത്തിവിടുന്നുള്ളൂ. കോട്ടയം ജില്ലയ്ക്ക് പുറമെ ഇടുക്കി അതിർത്തിയും അടച്ചതായി എറണാകുളം ജില്ല കളക്ടർ എസ്. സുഹാസ് 24 നോട് പറഞ്ഞു. കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ നിന്ന് എറണാകുളം ജില്ലയിലെയ്ക്ക് പ്രവേശിക്കുന്ന മുഴുവൻ അതിർത്തിക്കും അടച്ചു.
കോട്ടയത്തിന്റെ അതിർത്തി പ്രദേശങ്ങൾ അടച്ചതായി ആലപ്പുഴ, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങളും അറിയിച്ചു. ഈ അതിർത്തികളിൽ പരിശോധനകൾ കർശനമാക്കി. പത്തനംതിട്ട ജില്ല കോട്ടയം, കൊല്ലം അതിർത്തികൾ പൂർണമായി അടച്ചിട്ടാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. അതേസമയം ഇടുക്കി, കോട്ടയം ജില്ലകളും നടപടികൾ ശക്തമാക്കി. നിലവിലെ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കടകൾ തുറന്നാൽ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. കൊല്ലം ജില്ലയിലും പരിശോധന കർശന.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here