കൊവിഡ് 19; നിരീക്ഷണത്തിൽ കഴിയുന്നവരുടെ ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു
കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു.
തെള്ളിയൂർ മൃഗാശുപത്രിയിൽ ലൈവ് സ്റ്റോക് ഇൻസ്‌പെക്ടറായ കോയിപ്രം സ്വദേശി മായയാണ് അറസ്റ്റിലായത്. പത്തനംതിട്ട കൊവിഡ് കൺട്രോൾ റൂമിൽ നിന്നുള്ള ലിസ്റ്റ് സ്വന്തം നിലയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ സെൽ നടത്തിയ അന്വേഷണത്തിൽ മായയുടെ വാട്സ്ആപ്പ് നമ്പറില്‍ നിന്ന് ലിസ്റ്റ് ചോര്‍ന്നു എന്ന് കണ്ടെത്തി. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരിൽ 6 പേർ കൊല്ലം ജില്ലക്കാരാണ്. തിരുവനന്തപുരം, കാസർഗോഡ് ജില്ലകൾ രണ്ട് പേർക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാൾ ആന്ധ്രയിൽ നിന്ന് വന്നു. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്ന് വന്ന ആളാണ്. കാസർഗോഡ് ജില്ലയിലെ രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.
നെഗറ്റീവായവരിൽ 3 പേർ വീതം കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും ഒരാൾ പത്തനംതിട്ട ജില്ലയിലുമാണ്.
ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് അസുഖം സ്ഥിരീകരിച്ചത്. 123 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 20673 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 20122 പേർ വീടുകളിലും 51 പേർ ആശുപത്രികളിലുമാണ്.
Story Highlights: One person was arrested for disseminating the list of people on quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here