തണ്ണീർമുക്കം ബണ്ടിന്റെ ആദ്യ ഷട്ടർ തുറന്നു
തണ്ണീർമുക്കം ബണ്ടിന്റെ ആദ്യ ഷട്ടർ തുറന്നു. ഒരു മാസം വൈകിയാണ് ഇത്തവണ ബണ്ട് തുറന്നത്. കുട്ടനാട്ടിലെ കൊയ്ത്തും സംഭരണവും വൈകിയതിനാലാണ് ഷട്ടർ തുറക്കുന്നതിൽ കാലതാമസം ഉണ്ടായത്.
കഴിഞ്ഞ ഡിസംബർ 15നാണ് തണ്ണീർമുക്കം ബണ്ട് അടച്ചത് സാധാരണ ഗതിയിൽ മാർച്ച് 15 തുറക്കേണ്ട ഷട്ടർ ഇത്തവണ മെയ് 1നാണ് തുറന്നത്. ഷട്ടർ തുറക്കാൻ വൈകുന്നതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. കോട്ടയം ആലപ്പുഴ ജില്ല ഭരണകൂടങ്ങളുടെ സംയുക്ത യോഗത്തിലാണ് ബണ്ട് തുറക്കാൻ തീരുമാനമായത്. ഇറിഗേഷൻ വകുപ്പിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ബണ്ടിന്റെ 45 ഷട്ടറുകൾ ആദ്യ ദിനം തുറന്നത്.
തണ്ണീർമുക്കം ബണ്ട് തുറന്നതോടെ വേമ്പനാട്ടുകായലിലെ നീരൊഴുക്ക് പൂർവസ്ഥിയിൽ ആകും. ഇത് കെട്ടികിടക്കുന്ന മാലിന്യങ്ങൾ ഒഴുകിപോകുന്നതിനും സഹായകരമാകും. കായലിൽ മത്സ്യത്തിന്റെ അളവും വർധിക്കും. അതേ സമയം ബണ്ട് തുറക്കുന്നതിനു കാർഷിക കലണ്ടർ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി ജി സുധാകരൻ മെയ് 1-ന് ബണ്ട് തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ യോഗം ചേരുന്നതിന് നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നതിനാൽ ബണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ഉപദേശക സമിതി യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് വാങ്ങുകയും ഇവ സമിതിയംഗങ്ങൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് സമിതിയംഗങ്ങളുടെയും അഭിപ്രായം സ്വരൂപിച്ച ശേഷമാണ് ബണ്ട് തുറക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
Story Highlights: thanneermukkom bund first shutter opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here