കണ്ണൂർ വിമാനത്താവളം വഴി പ്രവാസികളെ എത്തിക്കാൻ അനുമതിയില്ല: മുഖ്യമന്ത്രി

കണ്ണൂർ വിമാനത്താവളം വഴി പ്രവാസികളെ എത്തിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെന്നും കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്. ഈ നാല് വിമാനത്താവളങ്ങൾ വഴി പ്രവാസികളെ കൊണ്ടുവരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, കണ്ണൂർ വിമാനത്താവലത്തെ അതിൽ നിന്ന് ഒഴിവാക്കി. അതിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കണ്ണൂർ വിമാനത്താവളം വഴി എത്തേണ്ട ആയിരക്കണക്കിന് ആളുകൾ ഉണ്ട്. രജിസ്റ്റർ ചെയ്ത കേരളീയരിൽ 69170 പേർ കണ്ണൂരിൽ ഇറങ്ങണമെന്നണ് ആവശ്യപ്പെട്ടിരുന്നത്. ലോക്ക് ഡൗൺ കാലത്ത് മറ്റിടങ്ങളിൽ ഇറങ്ങിയാൽ യാത്ര ബുദ്ധിമുട്ടാവും. ഈ കാര്യവും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയെന്ന് മുഖ്യമന്ത്രി പറയുന്നു.
കേന്ദ്ര സർക്കാർ അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശരാജ്യങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നത്. ഇത് അപകടകമാണ്. സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നത് അനുവദിക്കാനാവില്ല. യാത്ര തിരിക്കും മുൻപ് ഇവരുടെ കൊവിഡ് പരിശോധന നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പ്രവാസികളെ നേരെ വീടുകളിലേക്ക് അയക്കാൻ കഴിയില്ല. ചുരുങ്ങിയത് 7 ദിവസത്തെ ക്വാറൻ്റീൻ എങ്കിലും വേണ്ടി വരും. വിമാനത്തിൽ വരുന്നവരെല്ലാം സർക്കാർ ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിൽ കഴിയണം. ഏഴാം ദിവസം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെ വീടുകളിലേക്ക് അയക്കും. പോസിറ്റീവ് ആയാൽ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റും. വീടുകളിൽ പോകുന്നവർ വീണ്ടും ഒരാഴ്ച വീടുകളിൽ നിരീക്ഷണത്തിൽ തുടരണം.
വിദേശത്തു നിന്നെത്തിയവർ നിരീക്ഷണത്തിൽ കഴിയുമ്പോൾ ആൻ്റിബോഡി ടെസ്റ്റ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. അതിനായി രണ്ട് ലക്ഷം ആൻ്റിബോഡി കിറ്റുകൾക്ക് ഓർഡർ നൽകി. കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപിൽ നിന്ന് രണ്ടും യുഎഇയിൽ നിന്ന് ഒന്നും കപ്പലുകൾ ഉടനെത്തുമെന്നാണ് വിവരം. അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ്.
Story Highlights: kannur airport nris pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here