ഓപ്പറേഷൻ ബ്രേക്ക് ത്രൂ: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് അനുമതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ സമിതി അംഗീകാരം നൽകി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. ലോക്ക്ഡൗൺ മൂലം പ്രവൃത്തി ദിവസങ്ങൾ നഷ്ടമായതിനാൽ മൺസൂണിന് മുൻപ് പൂർത്തിയാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമാണ് നടപ്പിലാക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
നഗരത്തിലെ പ്രധാന തോടുകളെ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ. തേവരകനാൽ കായൽ മുഖം, കോയിത്തറ കനാൽ, പേരണ്ടൂർ കായൽമുഖം, ചിലവന്നൂർ ബണ്ട് റോഡ് തടസങ്ങൾ, ചിലവന്നൂർകായൽ, കാരണംകോടംതോട്, ചങ്ങാടംപോക്ക്, അടിമുറി തോട് എന്നിവിടങ്ങളിലെ തടസ്സങ്ങളാണ് മാറ്റുന്നത്. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന മുല്ലശ്ശേരി കനാൽ നവീകരണം കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ മഴയ്ക്ക് ശേഷം പൂർത്തികരിക്കാൻ തീരുമാനിച്ചു. ബൈപ്പാസ് റോഡ്, റെയിൽവേ കൾവെർട്ട് എന്നിവിടങ്ങളിലെ തടസങ്ങളും നീക്കും.
read also:എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ ഉടൻ നടപ്പിലാക്കും
ജവഹർലാൽ നെഹ്രു സ്റ്റേഡിയം മെട്രോ സ്‌റ്റേഷൻ നിർമ്മാണത്തോടെ അടഞ്ഞ് പോയ കാരണക്കോടം ചങ്ങാടംപോക്ക് തോട് വീണ്ടും ബന്ധിപ്പിക്കാൻ കെ.എം.ആർ.എല്ലിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മഴയ്ക്ക് മുൻപ് ഈ പ്രവൃത്തികൾ പൂർത്തികരിക്കണം. പ്രധാന റോഡിന് ഇരുവശങ്ങളിലെയും കാനകളുടെ നിർമ്മാണ അപാകതകൾ പരിഹരിക്കുന്നതിനായി കൊച്ചി കോർപ്പറേഷനെയും കെ.എം.ആർ.എല്ലിനെയും ചുമതലപ്പെടുത്തി. ബ്രേക്ക് ത്രൂ പദ്ധതികൾ എറണാകുളം മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്. ജില്ലാ കളക്ടർ പദ്ധതി പുരോഗതി നേരിട്ട് വിലയിരുത്തും.
Story Highlights- operation break through, ernakulam, district collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here