ലോഹിതദാസിനെ പറ്റിക്കാനായി, സെറ്റിട്ട ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് കുടുങ്ങിയ സതീഷ് അമരവിള; രമേഷ് പിഷാരടി എഴുതുന്നു

മണ്മറഞ്ഞു പോയ മികച്ച ഒരു സിനിമാ പ്രവർത്തകനാണ് ലോഹിതദാസ്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹത്തിനു പകരം വെക്കാൻ മലയാളത്തിൽ പ്രതിഭകളില്ല. 1987ൽ തനിയാവർത്തനം എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി തിരക്കഥാകൃത്തായി അരങ്ങേറിയ ലോഹിതദാസ് പിന്നീട് 20 വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നു. 2009നായിരുന്നു അദ്ദേഹത്തിൻ്റെ അകാല മരണം. ലോഹിതദാസിൻ്റെ അവസാന സിനിമയായ നിവേദ്യം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ നടന്ന രസകരമായ ഒരു സംഭവം രമേഷ് പിഷാരടി വിവരിക്കുകയാണ്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് വൈറലാണ്.
ഇപ്പോൾ 24 ന്യൂസിലെ പ്രോഗ്രാം പ്രൊഡ്യൂസറായ സതീഷ് അമരവിള ലോഹിതദാസിനു മുന്നിൽ ചെറിയ ഒരു നാടകം അവതരിപ്പിച്ചതും അത് തിരിച്ചടിച്ചതുമാണ് കുറിപ്പിൽ ഉള്ളത്. കുറിപ്പ് വായിക്കാം:
ഏഷ്യാനെറ്റിലെ ‘സിനിമാ ഡയറി’ എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനായി സംഘം ‘നിവേദ്യം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി. ലഞ്ച് ബ്രേക്കിന് എത്താനാണ് ലോഹിതദാസ് സർ പറഞ്ഞത്. ബ്ലോക്ക് ഉൾപ്പടെയുള്ള പതിവ് കാരണങ്ങൾ കൊണ്ട് ലൊക്കേഷനിൽ എത്താൻ വൈകി. സിനിമ ചിത്രീകരണത്തിൻ്റെ ഇടവേളകളിൽ മാത്രമേ ഇനി ചെന്ന കാര്യം നടക്കൂ.
അണിയറ പ്രവർത്തകരുടെയും താരങ്ങളുടെയും വീഡിയോ ബൈറ്റ്സും മറ്റും എടുക്കണം. മനോഹരമായ ഒരു ക്ഷേത്രമാണ് ലൊക്കേഷൻ . ലോഹിതദാസ് സാറിനെ സോപ്പിട്ടാലെ കാര്യം നടക്കൂ എന്നു മനസിലാക്കിയ പ്രോഗ്രാം പ്രൊഡ്യൂസറും അവതരകനുമായ സതീഷ് അമരവിള ഷർട്ടഴിച്ചു! ക്ഷേത്രത്തിൽ മൂന്ന് പ്രദക്ഷിണം വച്ചു. ലോഹിതദാസ് സർ കാണുന്നുണ്ട് എന്നു ഉറപ്പു വരുത്തിയ ശേഷം 10 രൂപ കാണിക്ക ഇട്ടു. സാഷ്ടാംഗം നമസ്കരിച്ച് പ്രാർത്ഥിച്ചു, “ഈശ്വരാ, സിനിമാ ഡയറിയുടെ ഷൂട്ടിംഗ് ഭംഗി ആയി നടക്കണേ.” എന്നിട്ടു നേരെ ചെന്നു ലോഹിദാദാസ് സാറിനോട് പറഞ്ഞു, “സർ ഈ സിനിമ നന്നായി വിജയിക്കണമേ എന്നു ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. സിനിമാ ഡയറിയുടെ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?”
ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു-
“ഈ ക്ഷേത്രം സിനിമക്ക് വേണ്ടി ഞങ്ങൾ സെറ്റ് ഇട്ടതാണ്.”
Story highlights-lohitadas,ramesh pisharody, facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here