വയനാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്

വയനാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്ത് വിട്ടു. രോഗം സ്ഥീരീകരിച്ച ട്രക്ക് ക്ലീനറുടെ മകന്റെ സഞ്ചാരപാതയിൽ മാത്രമാണ് ആരോഗ്യവകുപ്പിന് ആശങ്കയുളളത്. നേരത്തെ നെഗറ്റീവായ ക്ലീനറുടെ സാമ്പിൾ വീണ്ടും പരിശോധനക്കയച്ചു. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ പോയി മടങ്ങിയെത്തിയ കൂടുതൽ ഡ്രൈവർമാരുടെ സാമ്പിളുകളും പരിശോധനക്കയച്ചു.
ആരോഗ്യവകുപ്പിന് ആശ്വാസം നൽകുന്നതാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ അമ്മയുടേയും ഭാര്യയുടേയും സഞ്ചാരപാത. എന്നാൽ ക്ലീനറുടെ മകന്റെ റൂട്ട്മാപ്പിൽ ചില ആശങ്കകളുമുണ്ട്. ഡ്രൈവറുടെ 88 വയസ് പ്രായമുളള അമ്മ വീട്ടിൽ നിന്ന് ഇക്കാലയളവിൽ പുറത്തിറങ്ങിയിട്ടില്ല. ഭാര്യ രണ്ട് തവണ ആശുപത്രികളിലും ഒരു തവണ പാൽ സൊസൈറ്റിയിലും പോയി.
എന്നാൽ ക്ലീനറുടെ മകൻ ഇക്കാലയളവിൽ തന്നെ രണ്ട് തവണയാണ് എടപ്പാടിയിലെ അമ്മ വീട്ടിൽ പോയത്. പല തവണ ബാങ്കുകളിലും ഹാർഡ് വെയർ ഷോപ്പിലും പോയി. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കാനും ലോക്ക് ഡൗൺ കാലത്ത് 20കാരൻ പോയി. പ്രാഥമിക സമ്പർക്കം തന്നെ കൂടുതലായ പശ്ചാത്തലത്തിൽ മാനന്തവാടിയിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനമെന്നതിനാൽ ട്രക്ക് ഡ്രൈവർക്ക് രോഗം കിട്ടിയെന്ന് കരുതപ്പെടുന്ന കോയമ്പേട് മാർക്കറ്റിൽ നിന്ന് മടങ്ങിയെത്തിയ എല്ലാ ഡ്രൈവർമാരുടേയും സാമ്പിൾ പരിശോധനക്കയക്കും.
ജില്ലയിൽ നാളെ 15 പ്രവാസികളാണ് മടങ്ങിയെത്തുക. ഇവർക്കായുളള കൊവിഡ് കെയർ സെന്ററുകൾ ഉൾപ്പെടെ നേരത്തെ സജീകരിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായുളള സജ്ജീകരണങ്ങളും പൂർത്തിയാകും.
coronavirus, route map, patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here