ലോക്ക് ഡൗൺ അവസാനം വരെ മദ്യ വിൽപന വേണ്ട: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ലോക്ക് ഡൗൺ തീരുന്നത് വരെ സംസ്ഥാനത്ത് മദ്യവിൽപന വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹചര്യം പരിശോധിച്ച് ഈ മാസം 17ന് ശേഷം തീരുമാനമെടുക്കും. മദ്യനികുതി കൂട്ടുന്ന കാര്യവും പിന്നീട് ആലോചിച്ചാൽ മതിയെന്ന് യോഗത്തിൽ ധാരണയായി.
കൊവിഡ് 19 വ്യാപന സാധ്യത പൂർണമായും ഇല്ലാതായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വിദേശത്ത് നിന്നും, ഇതരസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. രോഗവ്യാപനത്തിനുള്ള സാധ്യത പൂർണമായും അവസാനിച്ചിട്ടില്ല.
നിലവിൽ ദിവസവും ചുരുക്കം പോസിറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മദ്യവിൽപന ആരംഭിക്കുകയും കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാവുകയും ചെയ്താൽ പ്രതിപക്ഷം മുതലെടുക്കാനുള്ള സാധ്യതയും സിപിഐഎം മുൻകൂട്ടി കാണുന്നു. ഒപ്പം ബുധനാഴ്ച കള്ളുഷാപ്പുകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടുള്ള സാഹചര്യവും പരിശോധിക്കും. എന്നിട്ടുമാത്രം അന്തിമതീരുമാനമെടുത്താൽ മതിയെന്നാണ് പാർട്ടിയുടെ നിർദേശം.
read also:ലോക്ക് ഡൗൺ കഴിഞ്ഞുള്ള കാര്യങ്ങളിൽ സുതാര്യത വേണം; കേന്ദ്രത്തോട് രാഹുൽ
അതേസമയം മദ്യത്തിന്റെ ഹോം ഡെലിവറിയും ഓൺലൈൻ വിൽപനയും സംസ്ഥാനങ്ങൾക്ക് പരിഗണിക്കാമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഹോം ഡെലിവറി അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് മദ്യശാലകൾ തുറന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ മദ്യവിൽപന കേന്ദ്രങ്ങൾ തുറന്നിരിക്കുകയാണ്.
Story highlights-cpim state secretariat on liquor sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here