കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ 12 ലക്ഷം കോടി രൂപ കടമെടുക്കും

കേന്ദ്രസർക്കാർ 12 ലക്ഷം കോടി രൂപ (160 ബില്യണ്‍ ഡോളര്‍) കടമെടുക്കാൻ പദ്ധതിയിടുന്നു. കൊവിഡിനെ തുടർന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നടപടി. 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിനുള്ളിൽ തുക കടമെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ 7.8 ലക്ഷം കോടി കടമെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. റിസർവ് ബാങ്കും കേന്ദ്രസർക്കാരും വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കടപത്രങ്ങൾ വഴി ഓരോ ആഴ്ചയും 30,000 കോടി രൂപ സമാഹരിക്കും. കൊവിഡിനെ തുടര്‍ന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന വരുമാന നഷ്ടം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ കടമെടുക്കുന്ന തുക കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. 19000 കോടി മുതല്‍ 20000 കോടി വരെ സമാഹരിക്കുമെന്നായിരുന്നു മാർച്ചിൽ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ തുക ആവശ്യമായി വരുന്നതിനാലാണ് കടമെടുക്കുന്ന തുക വർധിപ്പിച്ചിരിക്കുന്നത്.
എട്ട് ആഴ്ചയോളമാണ് ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇക്കാലയളവിൽ പൂജ്യത്തിലേക്ക് എത്തുമെന്ന് റേറ്റിംഗ് ഏജൻസിയായ മൂഡി പ്രവചിച്ചിരുന്നു.
Story Highlights: Government Sharply Increases Borrowing To Rs 12 Lakh Crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here