കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 1140 ഉത്തർപ്രദേശ് തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി

ലോക്ക് ഡൗണിനെ തുടർന്ന് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 1140 ഉത്തർപ്രദേശ് തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായറാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികൾ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 38 കെഎസ്ആർടിസി ബസ്സുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തൊഴിലാളികളെ എത്തിച്ചത്. 50 സീറ്റുകളുള്ള ബസ്സിൽ 30 പേരുമായിട്ടായിരുന്നു യാത്ര. നാട്ടിലേക്ക് യാത്ര തിരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങൾ നൽകിയത്.
തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് തിരിക്കുന്നതിനുള്ള അനുമതി നൽകിയത്.
read also:പ്രവാസികളുമായി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും
തൊഴിലാളികൾക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതർ നൽകിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ട്രെയിൻ ലക്നൗ റെയിൽവേ സ്റ്റേഷനിൽ എത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1140 അതിഥി തൊഴിലാളികൾ വീതം കഴിഞ്ഞ ഞായറാഴ്ച ബീഹാറിലേക്കും വ്യാഴാഴ്ച ഉത്തർ പ്രദേശിലേക്കും മടങ്ങിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 450 തൊഴിലാളികളും നാട്ടിലേക്ക് തിരിക്കുകയുണ്ടായി. ഇതോടെ ജില്ലയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 3870 ആയി.
Story highlights-1140 Uttar Pradesh workers stranded in different parts of Kannur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here