ആന്ധ്രാപ്രദേശിലെ വിഷവാതക ദുരന്തം; സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ മുന്നറിയിപ്പ്

ആന്ധ്രാപ്രദേശിലെ വിഷവാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ആന്ധ്രാപ്രദേശിലെ ഗോപാലപട്ടണത്ത് എല്‍ജി പോളിമേഴ്സ് എന്ന രാസ വ്യവസായ ശാലയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് 11 പേരുടെ മരണത്തിന് ഇടയായ സംഭവത്തെ തുടര്‍ന്നാണ് വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയത്.
ലോക്ക്ഡൗണിന് ശേഷം തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍, പ്രത്യേകിച്ച് രാസപദാര്‍ത്ഥങ്ങളും വാതകങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ അതോറിറ്റികള്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ണമായും നടപ്പില്‍ വരുത്തണമെന്ന് മന്ത്രി പറഞ്ഞു.
പ്ലാന്റുകളും സംഭരണ ടാങ്കുകളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണം. വാതക ചോര്‍ച്ചയുടെ സാധ്യതകള്‍ വിശദമായി പരിശോധിച്ച് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ടെങ്കില്‍ അത് സജ്ജീകരിക്കണം.പൈപ്പുലൈനുകളും വാല്‍വുകളും പരിശോധിച്ച് വാല്‍വുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും പൈപ്പുലൈനുകളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നും ഉറപ്പുവരുത്തണം. ഓരോ സ്ഥാപനത്തിലും സാങ്കേതിക വിദഗ്ധരായ ജീവനക്കാരുടെ സേവനം ഉറപ്പായും ലഭ്യമാക്കണമെന്നും സ്ഥാപനത്തിലെ വയറിംഗിലും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.
Poison gas disaster; Security warning to industry and officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here