യുവാക്കൾക്കായി മൂന്ന് വർഷത്തെ സൈനിക സേവനം; പുതിയ നിർദേശം പരിഗണനയിൽ

യുവാക്കൾക്കായി മൂന്ന് വർഷത്തെ സൈനിക സേവനം നിർദേശിച്ച് കരസേന. ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്ന ഈ സേവനത്തിലൂടെ സൈനിക ജീവിതം എങ്ങനെയെന്ന് യുവാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് ആർമി ചീഫ് ജനറൽ എംഎം നരവാനെ പറഞ്ഞു.
കോളജുകളിൽ വിവിധ ആവശ്യങ്ങൾക്കായി പോകുമ്പോൾ പലപ്പോഴും യുവാക്കൾ സൈനിക ജീവിതത്തെ കുറിച്ച് ആവേശത്തോടെ സംസാരിക്കാറുണ്ടെന്നും പലർക്കും തൊഴിലായി സ്വീകരിക്കാൻ താത്പര്യമില്ലെങ്കിലും ആർമി ജീവിതം എങ്ങനെയെന്ന് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് മൂന്ന് വർഷത്തെ സർവീസിന് യുവാക്കളെ അനുവദിക്കുന്ന പദ്ധതിക്ക് കരസേന രൂപംകൊടുക്കുന്നത്.
Read Also : ‘സൈനികരുടെ വിരമിക്കൽ പ്രായം നീട്ടുന്ന കാര്യം ആലോചനയിൽ’; ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത്
പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഓഫിസർ തസ്തികയിലുള്ള 100 ഒഴിവുകളും, ജവാൻ തസ്തികയിലുള്ള 1000 ഒഴിവുകളും നികത്താൻ സാധിക്കും. പദ്ധതി വിജയകരമാണെങ്കിൽ ഒഴിവുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ആർമി വക്താവ് കേണൽ അമൻ അഹ്മദ് പറഞ്ഞു. രാജ്യം നേരിടാനിരിക്കുന്ന തൊഴിലില്ലായ്മയ്ക്കും ചെറിയ പരിഹാരമാകും ഇതെന്നാണ് കരുതുന്നത്.
ഷോർട്ട് സർവീസ് കമ്മീഷന്റെ കാലാവധി 14 വർഷമാണ്. 6 കോടിയാണ് ട്രെയിനിംഗിനും മറ്റുമായി വരുന്ന ചെലവ്. ‘ടൂർ ഓഫ് ഡ്യൂട്ടി’ പദ്ധതി പ്രാവർത്തികമായാൽ മൂന്ന് വർഷം വരെ യുവാക്കളെ സൈനിക സേവനത്തിന് ലഭിക്കും. 80-85 ലക്ഷം വരെ മാത്രമേ ട്രെയിനിംഗിനും മറ്റുമായി ചെലവാവുകയുള്ളു.
ഈ മൂന്നുവർഷ കാലയളവിൽ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കണം. ഈ മൂന്നുവർഷ കാലയളവിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്ക് ശ്രമിക്കുന്നവർ,
പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകൾക്ക് ശ്രമിക്കുന്നവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും സൈന്യം ആവശ്യപ്പെടുന്നു.
Story Highlights- Army allows three year short term service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here