Advertisement

പോസിറ്റീവ്, നെഗറ്റീവ് പ്രസവമുറികൾ; ഗർഭിണികൾക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ

May 14, 2020
Google News 2 minutes Read
pregnant woman

വിദേശത്തു നിന്നെത്തുന്ന ഗർഭിണികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇവർക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തി. നാലുനിലകളിലായാണ് സമ്പർക്ക വിലക്കിൽ കഴിയേണ്ടി വരുന്ന ഗർഭിണികൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രസവ തീയതി അടുത്തവർക്കും മറ്റ് അസ്വസ്ഥതകൾ അനുഭവിക്കുന്ന ഗർഭിണികൾക്കും ആശുപത്രിയിൽ ചികിത്സ ഒരുക്കിയിട്ടുണ്ട്.

അടിയന്തര ചികിത്സ ആവശ്യമായി വരുന്നവർക്ക് പ്രത്യേക പരിഗണന നൽകി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ തന്നെ കൊവിഡ് പോസിറ്റീവ് ആയവർക്കും നെഗറ്റീവ് ആയവർക്കും പ്രത്യേക സജ്ജീകരണങ്ങളാണ്. ഇവർക്കായി പ്രത്യേക പ്രസവമുറികളും ഉണ്ട്. കോവിഡ് പോസിറ്റീവ് പ്രസവമുറികളും കോവിഡ് നെഗറ്റീവ് പ്രസവമുറികളും നിലവിലെ സാഹചര്യത്തിൽ തയാറാക്കിയതാണ്.
പ്രസവശേഷമുള്ള ശുശ്രൂഷകൾക്കും പ്രത്യേക മുറികളാണുള്ളത്. നവജാത ശിശു പരിചരണത്തിലും ശ്രദ്ധ പുലർത്തുന്നു. കൊവിഡ് പോസിറ്റീവ് ആയ ശിശുക്കളെയും നെഗറ്റീവ് ആയ ശിശുക്കളെയും പരിചരിക്കാൻ പ്രത്യേക എൻ.ഐ.സി.യുകളും സജ്ജമാക്കിയിട്ടുള്ളതായി ആർ.എം.ഒ ഡോ.ഗണേഷ് മോഹൻ പറഞ്ഞു.

read also:കേരളാ മെഡിക്കൽ- എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ ജൂലായിൽ

പ്രവാസികൾക്കായി വിമാന സർവീസ് ആരംഭിച്ചത് മുതൽ 343 ഗർഭിണികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ സമുദ്ര സേതു ദൗത്യത്തിൽ ഐ.എൻ.എസ് ജലാശ്വ യുദ്ധക്കപ്പലിൽ 19 ഗർഭിണികളും നാട്ടിലെത്തി. ഇതിൽ രണ്ടു പേർക്ക് അടിയന്തരമായി സിസേറിയൻ പ്രസവം നടത്തിയിരുന്നു.

മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത ഗർഭിണികളെ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പ്രസവ തീയതി അടുത്തവരും ഗർഭ സംബന്ധമായ പ്രയാസങ്ങൾ നേരിടുന്നവർക്കും ആശുപത്രിയുടെ സേവനം അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പാടാക്കിയിരിക്കുന്നത്.

Story highlights-More facilities for pregnant women in kalamassery medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here