കൊവിഡ് അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ
കൊവിഡ് 19 പ്രത്യേക സാമ്പത്തിക പാക്കേജില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ കൂടി വകയിരുത്തി കേന്ദ്രസര്‍ക്കാര്‍. ഇതുവഴി രാജ്യത്ത് ആകെ 300 കോടി തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കപ്പെടുമെന്നും തൊഴിലവസരം കൂടുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. നേരത്തേ ബജറ്റില്‍ 69,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയിരുന്നു. ഇതിന് പുറമെയാണ് 40,000 കോടി രൂപ കൂടി വകയിരുത്തിരിക്കുന്നത്.
Read also: വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന; സ്വയംപ്രഭയുടെ കീഴില്‍ 12 ചാനലുകള്‍ കൂടി
ഏഴ് മേഖലകളിലായുള്ള പദ്ധതികളാണ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ്, ആരോഗ്യം, വ്യവസായം, കമ്പനി നിയമങ്ങളുടെ ലളിത വത്കരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ തൊഴിലുറപ്പ് പദ്ധതികള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിരിക്കുന്നത്. രാജ്യം നിര്‍ണായക ഘട്ടത്തിലെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. പ്രതിസന്ധികളെ അവസരമാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പാക്കേജിലൂടെ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സ്വയം പര്യാപ്തതയാണ്. സ്വാശ്രയ ഭാരതത്തിനായി ഭൂമിയും തൊഴിലും പണവും നിയമവും വിനിയോഗിക്കണം. ലോക്ക്ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനായെന്ന് പറഞ്ഞ മന്ത്രി എഫ്സിഐക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അഭിനന്ദനം അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ എത്തിച്ച പണത്തിന്റെ കണക്കുകളും ധനമന്ത്രി പുറത്ത് വിട്ടു. 8.19 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം 16900 കോടി വിതരണം ചെയ്തു. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി സ്ത്രീകള്‍ക്ക് 25000 കോടി നല്‍കി. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കി. കുടിയേറ്റത്തൊഴിലാളികളുടെ മടക്കത്തില്‍ 85% തുകയും കേന്ദ്രസര്‍ക്കാരാണ് വഹിച്ചത്. ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓര്‍ക്കണം. അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
Story Highlights: atmanirbhar abhiyan, 40,000 crore for National Rural Employment Guarantee act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here