റെക്കോർഡ് ചെയ്ത ആരവം, ആളുകളുടെ കട്ടൗട്ടുകൾ, സെക്സ് പാവകൾ; നിറഞ്ഞ ഗാലറിയെന്ന് തോന്നിപ്പിക്കാൻ പൊടിക്കൈകളുമായി ഫുട്ബോൾ ലീഗുകൾ

കഴിഞ്ഞ ദിവസമാണ് ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഫുട്ബോൾ ലീഗുകൾ പുനരാരംഭിച്ചത്. ഗാലറിയിൽ ആളില്ലാതെയും പരമാവധി സാമൂഹിക അകലം പാലിച്ചുമൊക്കെയായിരുന്നു മത്സരങ്ങൾ. എങ്കിലും, ആൾക്കൂട്ടവും അവരുടെ ആരവവും ഇല്ലാതെ മത്സരങ്ങൾ നടക്കുമ്പോൾ ആകെ ഒരു അസ്വസ്ഥത. താരങ്ങൾക്കും ഒരു ചൂടില്ല. പലപ്പോഴും ഗാലറിയുടെ പിന്തുണയും എതിർപ്പുമൊക്കെയാണല്ലോ പല താരങ്ങളെയും കൈമെയ് മറന്ന് പോരാടാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെയൊരു പ്രതിസന്ധിക്കിടെ അതിനെ മറികടക്കാൻ പൊടിക്കൈകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫുട്ബോൾ ലീഗുകൾ.
ബുണ്ടസ് ലിഗയാണ് കാർഡ് ബോർഡ് മനുഷ്യ രൂപങ്ങളുടെ ഐഡിയയുമായി രംഗത്തെത്തിയത്. ലഭിക്കുന്ന റിപ്പോർട്ടുകാൽ അനുസരിച്ച് ശനിയാഴ്ച്ച നടക്കുന്ന ബൊറൂഷ്യ മൊൻഷൻഗ്ലാഡ്ബാഹ്-ബയർ ലേവർകൂസൻ മത്സരം കാണാൻ 12000 മുതൽ 20000 വരെ ആൾരൂപങ്ങൾ ഗാലറിയിൽ ഉണ്ടാവും. ആരാധകരുടെ സ്വന്തം ചിത്രം ഗാലറിയിൽ സ്ഥാപിക്കാനും ബൊറൂഷ്യ മൊൻഷൻഗ്ലാഡ്ബാഹ് അവസരമൊരുക്കുന്നു. 19 യൂറോ ആണ് ഇങ്ങനെ സ്റ്റേഡിയത്തിൽ ഇരിക്കാൻ ഓരോരുത്തരും മുടക്കേണ്ട തുക.
ദക്ഷിണ കൊറിയയിലെ കെ-ലീഗിൽ റെക്കോർഡ് ചെയ്ത ആരവങ്ങൾ കേൾപ്പിക്കും. പ്രശസ്തമായ ചാന്റുകളും ഇത്തരത്തിൽ കേൾപ്പിക്കും.
ഓസ്ട്രേലിയ ആവട്ടെ, റെക്കോർഡ് ചെയ്ത ആരവത്തോടൊപ്പമാവും ടിവിയിൽ കളി സംപ്രേഷണം ചെയ്യുക. അടുത്ത മാസമാണ് ഓസ്ട്രേലിയയിൽ ഫുട്ബോൾ പുനരാരംഭിക്കുക.
ദക്ഷിണ കൊറിയയുടെ കെ-ലീഗിൽ കളിക്കുന്ന സിയോൾ എഫ്സി കഴിഞ്ഞ ദിവസം മൈതാനത്ത് സെക്സ് പാവകളെ അണിനിരത്തിയത് വിവാദമായിരുന്നു. ഇതേ തുടർന്ന്, ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഭീമമായ പിഴ ശിക്ഷ -100 മില്ല്യൺ വോൺ- സിയോൾ എഫ്സിക്ക് വിധിച്ചിരുന്നു.
മൈഅപ്ലോസ് എന്ന ആപ്പ് മുഖേന ആരാധകർക്ക് വീട്ടിലിരുന്ന് സ്വന്തം ശബ്ദം സ്റ്റേഡിയങ്ങളിൽ കേൾപ്പിക്കാവുന്ന സൗകര്യമാണ് ദക്ഷിണ കൊറിയൻ ബാസ്കറ്റ് ബോൾ അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.
തായ്‌വാനിലെ ബേസ്ബോൾ ലീഗിൽ റോബോട്ട് ഡ്രമ്മർമാരെയും ഏർപ്പാടാക്കി.
Story highlights-Innovative ways to fill football stadiums
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here