ഉത്രയുടെ കൊലപാതകം: യുവതിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു; സൂരജിനെ എത്തിച്ചത് അതീവ രഹസ്യമായി

ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നു. ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഉത്രയുടെ ഏറത്തെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ്.
കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ്. തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞ് നാട്ടുകാർ കൂടുമെന്ന് ഭയന്ന് സൂരജിനെ എത്തിച്ചത് അതീവ രഹസ്യമായാണ്. സൂരജിനെ കണ്ട ഉത്രയുടെ മാതാപിതാക്കൾ സൂരജിനോട് തട്ടിക്കയറി. പാമ്പിനെ കൊണ്ടുവരാൻ ഉപയോഗിച്ച് ജാറ് ഉത്രയുടെ പഴയ കുടുംബ വീട്ടിന്റെ പിറകിൽ നിന്നും കണ്ടത്തിയിട്ടുണ്ട്. ഫിംഗർ പ്രിൻറ്, സയൻറ്റിഫ് വിദഗ്ധർ സ്ഥലത്ത് നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ്.
പാമ്പുകടിയിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ സൂരജ് പദ്ധതിയിട്ടത് മാസങ്ങൾക്കു മുമ്പാണ്. പാമ്പുകളെ കൈകാര്യം ചെയ്യാൻ യൂ ട്യൂബ് വീഡിയോകൾ സൂരജ് പതിവായി കാണാറുണ്ടായിരുന്നെന്ന് സൈബർ പരിശോധനയിൽ പൊലീസ് കണ്ടെത്തി. പതിവായി വിളിക്കാറുള്ള പാമ്പുപിടിത്തക്കാരൻ ചിറക്കര ചാവരു കാവ് സുരേഷിലേക്ക് അന്വേഷണം നീണ്ടു. ദിവസം 34 തവണ വരെ സൂരജ് ഇയാളെ വിളിച്ചിട്ടുണ്ട്. അണലി , മൂർഖൻ എന്നിവയെ 15000 രൂപ വാങ്ങി സൂരജിന് നൽകിയെന്ന് സുരേഷ് സമ്മതിച്ചു. അണലിയെ ഫൈബ്രുവരി 26 ന് സൂരജിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. അണലി കടിയേറ്റ് ഉത്ര 56 ദിവസം തിരുവല്ല പുഷ്പഗിരിയിൽ ചികിത്സയിലായിരുന്നു. പ്ലാസ്റ്റിക് സർജറിയൊക്കെ ചെയ്താണ് ഏപ്രിൽ 22 ന് ഡിസ് ചാർജ് വാങ്ങി ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെത്തിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതിനാൽ ജാറിലടച്ച മൂർഖനുമായി സൂരജെത്തി.
മേയ് 6 ന് അർധരാത്രി ഒരു മണിയോടെ ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കി മൂർഖൻ പാമ്പിനെക്കൊണ്ട് വലതു കൈത്തണ്ടയിൽ രണ്ടു തവണ കടിപ്പിച്ചു മരണം ഉറപ്പാക്കി. പാമ്പിനെ തിരികെ ജാറിലാക്കാൻ സൂരജ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജനാല തുറന്നിട്ട് പാമ്പ് അതുവഴി അകത്തു കയറിയെന്ന് വരുത്താനും ഇയാൾ ശ്രമിച്ചു. അടുത്ത ദിവസം പുലർച്ചെ അമ്മയാണ് ഉത്രയെ മരിച്ച നിലയിൽ കാണുന്നത്. ഉത്രയുടെ സഹോദരനൊപ്പം സൂരജ് പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിടുകയും ചെയ്തു. തെളിവുകൾ അവശേഷിപ്പിക്കാത്തതിനാൽ രക്ഷപ്പെടുമെന്ന് സൂരജ് കരുതിയെങ്കിലും പൊലീസ് പിന്നാലെയുണ്ടായിരുന്നു. സഹോദരിയുടെ സുഹൃത്തിന്റെ വസതിയിൽ ഒളിവു ജീവിതം നയിക്കുമ്പോഴാണ് സൂരജ് പിടിയിലായത്.
Story Highlights- evidence collection at uthra’s home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here