ഇത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം; മിന്നൽ മുരളി വിഷയത്തിൽ പ്രതികരിച്ച് മിഥുൻ മാനുവൽ തോമസ്

മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സെറ്റ് പൊളിക്കൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണെന്നും ഇത്തരം വിഷജീവികളെ പുറന്തള്ളിയേ മതിയാകൂ എന്നും തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മിഥുൻ കുറിച്ചു.
മിഥുൻ മാനുവൽ തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
മിന്നൽ മുരളിയോടൊപ്പം.. ! ഒരു സിനിമയുടെ സെറ്റ് പൊളിക്കൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്, അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണ്.!! കല എന്ന് കേൾക്കുമ്പോൾ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ.ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാൻ പാടില്ല.. !! ഇത് കേരളമാണ്.. !!
ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്നൻ, സംവിധായകൻ ബേസിൽ ജോസഫ്, നിർമ്മാതാവ് സോഫിയ പോൾ, നടൻ അജു വർഗീസ് തുടങ്ങിയവരൊക്കെ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. അനുമതി വാങ്ങി, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റാണ് തകർത്തതെന്നും സംഭവത്തിൽ മിന്നൽ മുരളി ടീമിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ചിലർക്ക് ഇത് ട്രോളോ, രാഷ്ട്രീയമോ ആകാമെന്നും തങ്ങളുടെ രണ്ട് വർഷത്തെ സ്വപ്നമാണ് തകർന്നതെന്നും ബേസിൽ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. സെറ്റ് ഇട്ടത് ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയെന്ന് മിന്നൽ മുരളിയുടെ നിർമാതാവ് സോഫിയ പോൾ ട്വന്റിഫോറിനോട് പറഞ്ഞു. സെറ്റ് പൊളിച്ചത് നിർഭാഗ്യകരമാണെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്നും സോഫിയ പോൾ പറഞ്ഞു.
ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ബജ്റംഗ്ദൾ തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
Story Highlights: midhun manual thomas reaction on minnal murali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here