കാട്ടാന കൊല്ലപ്പെട്ട സംഭവം; പ്രതി വിൽസനെ റിമാൻഡ് ചെയ്തു

പാലക്കാട് മണ്ണാർക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി വിൽസനെ റിമാൻഡ് ചെയ്തു. സ്ഫോടക വസ്തുക്കൾ നിറച്ച് കെണിയൊരുക്കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
അമ്പലപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയായ വിൽസനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്റ്റേറ്റിൽ പന്നിയെ പിടികൂടാൻ സ്ഥിരം പടക്കം വയ്ക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ തേങ്ങയിൽവച്ച പന്നിപ്പടക്കം അബദ്ധത്തിൽ കടിച്ചാണ് ആനക്ക് പരുക്കേറ്റത്.
കേസിലെ മുഖ്യപ്രതികളായ തിരുവിഴാംകുന്ന് ഒതുക്കുംപാറ എസ്റ്റേറ്റ് ഉടമ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവർ ഒളിവിലാണ്. ഇവർ മുൻപും കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Read Also:കാട്ടാനയെ കൊന്ന സംഭവം; സ്‌ഫോടക വസ്തുവച്ചത് തേങ്ങയിൽ
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഭക്ഷണം തേടി നാടിറങ്ങിയ പിടിയാനയ്ക്കാണ് ദാരുണാനുഭവമുണ്ടായത്. ഭക്ഷണം തേടി എസ്റ്റേറ്റിലെത്തിയ ആനയ്ക്ക് പന്നിപ്പടക്കം പൊട്ടി പരുക്കേൽക്കുകയായിരുന്നു. ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ കൈവശം വച്ചു എന്ന കേസ് പൊലീസും വന്യജീവിയെ പരുക്കേൽപ്പിച്ചു എന്ന നിലയ്ക്ക് വനംവകുപ്പും കേസെടുത്തിട്ടുണ്ട്. രണ്ട് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
Story highlights-elephant death accused wilson remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here