നഴ്‌സുമാർക്ക് ക്വാറന്റീൻ ഇല്ലാത്തത് ഗുരുതരമായ വീഴ്ചയെന്ന് ചെന്നിത്തല; കെഎഎസ് പരീക്ഷയിലും അട്ടിമറിയെന്ന് ആരോപണം

സംസ്ഥാനത്ത് ക്വാറന്റീൻ സംവിധാനം അവതാളത്തിലായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ക്വാറന്റീൻ ഇല്ലാത്തത് ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ അവകാശ വാദങ്ങളെല്ലാം വെറും ബഡായി മാത്രമാണെന്ന് തെളിഞ്ഞതായും ചെന്നിത്തല ആരോപിച്ചു.
അതേസമയം കൊവിഡ് വാർഡിലും ഐസിയുവിലും ജോലി നോക്കുന്ന നഴ്‌സുമാരുടെ ക്വാറന്റീൻ കാലാവധി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സുമാർ ഇന്ന് കരിദിനം ആചരിച്ചു.കെജിഎൻയുവിന്റെ നേതൃത്വത്തിലാണ് നഴ്‌സുമാർ കരിദിനം ആചരിച്ചത്.കൊവിഡ് ഐസിയുവിൽ 10 ദിവസം ഡ്യൂട്ടി ചെയ്താൽ 7 ദിവസം നിരീക്ഷണവും, ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ചെയ്തവർക്ക് 3 ദിവസവും നിരീക്ഷണം മതിയെന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിലിരിക്കണമെന്ന് അറിയിച്ചിരുന്നു.
Read Also: ജിദ്ദയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു
കൂടാതെ കേരളാ അഡ്മിനിസ്‌ടേറ്റീവ് പരീക്ഷയിൽ അട്ടിമറി നീക്കം നടക്കുന്നതായും പ്രതിപക്ഷ നേതാവിന്റെ ആരോപണമുണ്ട്. ഒൻപതിനായിരത്തോളം ഉത്തരക്കടലാസുകൾ മാനുവലായി മൂല്യനിർണയം നടത്താനുള്ള നീക്കം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ചെന്നിത്തല.
KAS, nurses, health workers, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here