ക്ഷേത്രങ്ങൾ തുറക്കുന്നതിൽ മാത്രം എന്തുകൊണ്ട് സർക്കാർ തീരുമാനം എടുക്കുന്നു?: ചോദ്യവുമായി കെ സുരേന്ദ്രൻ
ക്ഷേത്രങ്ങൾ തുറക്കരുതെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും. നേരത്തെ തന്നെ ക്ഷേത്രങ്ങൾ തുറക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരനും സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അതിനിടയിലാണ് കെ സുരേന്ദ്രനും ക്ഷേത്രങ്ങൾ തുറക്കേണ്ടതില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലിം പള്ളികളും തുറക്കേണ്ട എന്നു അതത് മതപുരോഹിതന്മാർ തീരുമാനമെടുത്തത് എല്ലാവരും അംഗീകരിച്ചു. എന്നാൽ, ക്ഷേത്രങ്ങളുടെ കാര്യം എന്തുകൊണ്ടാണ് സർക്കാർ തീരുമാനിക്കുന്നതെന്നാണ് സുരേന്ദ്രന്റെ ചോദ്യം. ഇക്കാര്യത്തിൽ ദേവസ്വം വകുപ്പ് മന്ത്രിക്ക് എന്തെങ്കിലും ആർത്തിയുണ്ടെങ്കിൽ അത് ഭക്തരുടെമേൽ അടിച്ചേൽപ്പിക്കരുതെന്നും ബിജെപി അധ്യക്ഷന്‍.
Read Also: ആരാധനാലയങ്ങൾ തുറക്കാൻ പറഞ്ഞത് കേന്ദ്രം; വി മുരളീധരനു മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ
ഹിന്ദു പുരോഹിതരുമായി ആശയവിനിമയം നടത്താതെയായിരുന്നു സർക്കാർ തീരുമാനം. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഭക്തരുടെ നിലപാടിന് കടകവിരുദ്ധമായാണ് സർക്കാർ സംസാരിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര സർക്കാർ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് പറഞ്ഞത്. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നത് കേസുകളുടെ എണ്ണം കുറച്ചുകാണിക്കാനുള്ള ശ്രമമെന്ന് സംശയിക്കണമെന്നും സുരേന്ദ്രൻ.
നേരത്തെ വി മുരളീധരൻ ഫേസ്ബുക്കിലൂടെ ആര് പറഞ്ഞിട്ടാണ് ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ചോദിച്ചിരുന്നു. ചോദ്യത്തിന് മറുപടിയായി കേന്ദ്ര സർക്കാർ ആണ് നിർദേശിച്ചതെന്നും കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം സംസ്ഥാനത്തിന്‌മേൽ കുതിര കയറാൻ എന്നും ദേവസ്വം വകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
temples, k surendran, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here