ഷാർജയിൽ മരിച്ച നിതിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു

ഷാർജയിൽ മരിച്ച നിതിൻ്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഉടൻ തന്നെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷം ചികിത്സയിൽ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ച ശേഷം മൃതദേഹം പിന്നീട് പേരാമ്പ്ര മുയിപ്പോത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. യുഎഇയിലെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
Read Also: ആതിര അമ്മയായി; നിതിൻ പോയതറിയാതെ…
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മലയാളികൾ വിദേശത്ത് കുടങ്ങിപ്പോയപ്പോൾ ഗർഭിണികളെ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി നൽകിയതിലൂടെയാണ് നിതിൻ വാർത്തകളിൽ നിറഞ്ഞത്. നിതിന്റെ നിയമപോരാട്ടം വിജയം കണ്ടതോടെയാണ് പൂർണ ഗർഭിണിയായ ആതിരയ്ക്ക് ഉൾപ്പെടെ നാട്ടിൽ മടങ്ങിയെത്താൻ വഴി തെളിഞ്ഞത്. അന്ന് നിതിനും ആതിരയ്ക്കൊപ്പം നാട്ടിലെത്താൻ വിമാന ടിക്കറ്റ് ലഭിച്ചിരുന്നതാണെങ്കിലും തന്നെക്കാൾ അത്യാവശ്യമുള്ളവർക്കായി നിതിൻ പിന്മാറുകയായിരുന്നു. ആതിരയുടെ പ്രസവ സമയത്തോട് അടുത്ത് താൻ നാട്ടിലെത്തിക്കോളാം എന്നായിരുന്നു നിതിൻ ഭാര്യക്ക് വാക്ക് നൽകിയിരുന്നത്. പറഞ്ഞതുപോലെ നിതിൻ ആതിരയ്ക്ക് അടുത്ത് എത്തുമെങ്കിലും പ്രിയതമയെയും പൊന്നോമനയെയും കാണാനുള്ള യോഗമില്ല. ചേതനയറ്റ ശരീരമായിട്ടാണ് നാളെയെത്തുക.
ഹൃദയസ്തംഭനം മൂലം ഉറക്കത്തിനിടയിലായിരുന്നു നിതിന്റെ അന്ത്യം. രാവിലെ സുഹൃത്തുക്കൾ വിളിച്ചിട്ടും ഉണരാതിരുന്നപ്പോഴാണ് നിതിൻ എന്നന്നെക്കുമായി യാത്രയായ വിവരം എല്ലാവരും അറിയുന്നത്. യുഎഇയിലെ സാമൂഹ്യപ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു നിതിന്റെ വേർപാട് പ്രവാസ ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
നിതിന്റെ വിയോഗ വാർത്തയറിയാതെ ഭാര്യ ആതിര ചൊവ്വാഴ്ച്ച ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. നിതിന്റെ മരണവാർത്ത ആതിര അറിയാതിരിക്കാൻ പ്രസവത്തിനു മുൻപുള്ള പരിശോധനകൾക്കെന്ന പേരിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ബന്ധുക്കൾ.
Story Highlights: Nithin Chandrans dead body arrives in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here