കുടിശിക എങ്ങനെ അടച്ചു തീർക്കുമെന്ന് വ്യക്‌തമാക്കാൻ ടെലികോം കമ്പനികൾക്ക് സുപ്രിംകോടതി നിർദേശം
സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിൽ കേന്ദ്രസർക്കാരിന് നൽകാനുള്ള 1.47 ലക്ഷം കോടി രൂപയുടെ കുടിശിക എങ്ങനെ അടച്ചു തീർക്കുമെന്ന് വ്യക്‌തമാക്കാൻ ടെലികോം കമ്പനികൾക്ക് സുപ്രിംകോടതിയുടെ നിർദേശം. സമയപരിധി, ഗ്യാരന്റി തുടങ്ങിയവ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണം. അതേസമയം, ടെലികോം വിധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്‌തത വരുത്തി.
കുടിശിക തുക വീണ്ടും നിർണയിക്കണമെന്നും ടെലികോം കമ്പനികൾക്ക് ഇരുപത് വർഷം സാവകാശം അനുവദിക്കണമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. സാവകാശം അനുവദിക്കണമെന്നും കുടിശിക അടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കി കൊള്ളൂ എന്നും ടെലികോം കമ്പനികൾ കോടതിയിൽ പറഞ്ഞു. ഇരുപത് വർഷം കൊണ്ട് അടച്ചുതീരുമെന്ന് എന്താണ് ഉറപ്പെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. എന്ത് ഗ്യാരന്റിയാണ് നൽകാൻ പോകുന്നതെന്നും ആരാഞ്ഞു.
ടെലികോം കമ്പനികൾ ഒരാഴ്ചയ്ക്കകം പദ്ധതി തയാറാക്കി കോടതിക്ക് സമർപ്പിക്കണം. അടുത്ത വ്യാഴാഴ്ച്ച കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്‌തമാക്കി. ടെലികോം കമ്പനികളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും ലൈസൻസുകൾ രണ്ടും രണ്ടാണ്. ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട വിധിയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നാല് ലക്ഷം കോടി രൂപയുടെ ബിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നൽകിയതിനെ കോടതി വിമർശിച്ചു. വിധിയെ ദുരുപയോഗം ചെയ്യാൻ ശ്രമമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര, ടെലി കമ്മ്യുണിക്കേഷൻ വകുപ്പിലെ കുറ്റക്കാരെ ശിക്ഷിക്കുമെന്നും വ്യക്‌തമാക്കി.
Story Highlights: Supreme Court, Telecom companies dues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here