കൊവിഡ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യം തുടർന്നാൽ വെന്റിലേറ്ററുകളും ഐസിയുകളും രോഗികളെക്കൊണ്ട് നിറഞ്ഞ് കവിയുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തൽ.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. കൊവിഡ് തീവ്രത മൂലം രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ജൂൺ മൂന്നിന് തന്നെ ഐസിയു കിടക്കകൾ ഒഴിവില്ലാതായി. നിലവിൽ വെന്റിലേറ്ററുകളും നിറഞ്ഞ സാഹചര്യമാണുള്ളത്. മാത്രമല്ല, ജൂൺ 25 ഓടെ ഓക്സിജൻ സജ്ജീകരണമുള്ള ഐസൊലേഷൻ ബെഡുകൾ നിറയും.
മഹാരാഷ്ട്രയിൽ ജൂൺ എട്ട് മുതൽ ഐസിയു കിടക്കകൾ നിറഞ്ഞ സാഹചര്യമാണുള്ളത്. ജൂലായ് 27 ഓടെ വെന്റിലേറ്ററുകളുടെ ലഭ്യതയും ഇല്ലാതാകും. ജൂലൈ ഒമ്പതോടെ തമിഴ്നാട്ടിൽ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും നിറയും. അതുകൊണ്ട് തന്നെ ഹരിയാന, കർണാടക, ജമ്മു കശ്മീർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളുടെ സേവന ശേഷി വർധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ആരോഗ്യ സംവിധാനങ്ങളുടെ നവീകരണത്തിന് ഊന്നൽ നൽകി കർമ്മ പദ്ധതി തയറാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
മാത്രമല്ല, ഗുരുഗ്രാം, മുംബൈ, പാൽഘർ, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളിലെ ആശുപത്രികൾക്കും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story highlight: covid proliferation; Central government warns five states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here