നവവധുവിന്റെ മരണം; ശ്രുതിയുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു

തൃശൂർ പെരിങ്ങോട്ട്കരയിൽ നവവധു മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച്. കേസിലെ ദുരൂഹതകൾ 24 പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി. മരിച്ച ശ്രുതിയുടെ മുല്ലശ്ശേരിയിലെ വീട്ടിലെത്തി അന്വേഷണ സംഘം വിശദമായ മൊഴി എടുത്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ശ്രുതിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി അച്ഛൻ സുബ്രഹ്മണ്യൻ നേരത്തെ രംഗത്തെത്തിയിരുന്നു. ജനുവരി ആറിന് നടന്ന സംഭവത്തിൽ അന്തിക്കാട് പൊലീസ് അനാസ്ഥ കാണിച്ചതോടെ തെളിവുകൾ നശിപ്പിക്കപ്പെട്ടതായും കുടുംബം ആരോപിച്ചിരുന്നു.
Read Also: സ്ഥിരീകരിച്ചതിനു ശേഷവും രോഗമില്ലെന്ന് പ്രചാരണം; കൊവിഡ് ബാധിതനെതിരെ കേസ്
നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ നടപടികൾ വേഗത്തിലാക്കി. അന്വേഷണ സംഘം ശ്രുതിയുടെ വീട്ടിലെത്തി ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴിയെടുത്തു. തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തെളിവുകൾ നഷ്ടപ്പെട്ട കേസിൽ മരണകാരണം ശാസ്ത്രീയമായി തെളിയിക്കുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.
അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കാൻ ചുമതലയുള്ള ജില്ലാ ക്രൈംബ്രാഞ്ച് മേധാവിക്ക് ഡിഐജി ഇന്നലെ നിർദേശം നൽകിയിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയും ശ്രുതിയുടെ കുടുംബത്തിന്റെ ആരോപണവും സംഘം വിശദമായി തന്നെ അന്വേഷിക്കും.
crime branch, thrissur, murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here