‘ചില്ല് ഭിത്തികളുടെ ഗുണനിലവാരം ഉടമകൾ ഉറപ്പു വരുത്തണം’; കർശന നിർദേശങ്ങളുമായി കളക്ടർ എസ് സുഹാസ്

പെരുമ്പാവൂർ ബാങ്കിൽ ചില്ല് വാതിൽ തകർന്ന് സ്ത്രീ മരിച്ച പശ്ചാത്തലത്തിൽ കർശന നിർദേശങ്ങളുമായി ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില്ല് ഭിത്തികളുടെ ഗുണനിലവാരം ഉടമകൾ ഉറപ്പു വരുത്തണമെന്ന് സുഹാസ് പറഞ്ഞു.
പൊതുജനങ്ങൾക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തിൽ മാത്രമേ ഇവ സ്ഥാപിക്കാവൂ. സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികൾ തിരിച്ചറിയിക്കണം. ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികൾ തിരിച്ചറിയപ്പെടാതെ പോകരുതെന്നും കളക്ടർ നിർദേശിച്ചു.
read also: ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി
അനീൽഡ് ഗ്ലാസുകൾ ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. പകരം ടെംപേർഡ് അല്ലെങ്കിൽ ടഫൻഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ. വാതിൽ തുറക്കേണ്ട ദിശ കൃത്യമായും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തണം. ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഇത് പരിശോധിച്ച് ഉറപ്പു വരുത്തണം. 45 ദിവസത്തിനുള്ളിൽ സുരക്ഷിതമായ ഗ്ലാസുകൾ സ്ഥാപിക്കണമെന്നും കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
story highlights- s suhas, perumbavoor bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here