കൊല്ലത്ത് കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

കൊല്ലം ചന്ദനത്തോപ്പില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പോത്തിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. രണ്ട് മണിക്കൂര്‍ നീണ്ട മല്‍പിടിത്തത്തിനൊടുവില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി പോത്ത് ചത്തു.
രാവിലെ ഒന്‍പത് മണിയോടെ കൊല്ലം ചാത്തിനാംകുളത്തു വച്ചാണ് പോത്ത് വിരണ്ടോടിയത്. കശാപ്പിനായി എത്തിച്ച പോത്താണ് വിരണ്ടോടിയത്. പോത്തിനെ പിടിക്കാന്‍ നാട്ടുകാര്‍ പിന്നാലെ പാഞ്ഞു. പോത്ത് പക്ഷേ നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു. പ്രദേശവാസികളില്‍ ഒരാളുടെ കയില്‍ പോത്ത് കുത്തി. പോത്തിനെ പിടികൂടാന്‍ പൊലീസും അഗ്നിശമന സേനയും എത്തി. നാട്ടുകാരുടെ സഹായത്തോടെ പോത്തിന്റെ കഴുത്തില്‍ കുരുക്കിട്ടു. പക്ഷേ ശ്രമം വിജയിച്ചില്ല. പോത്ത് വീണ്ടും കയറും പൊട്ടിച്ച് ഓടി.
പൊലീസിനും അഗ്നിശമന സേനാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. പൊലീസ് ജീപ്പ് അടക്കം നിരവധി വാഹനങ്ങളും തകര്‍ത്തു. രണ്ട് മണിക്കൂറോളം നീണ്ട മല്‍പിടുത്തത്തിനൊടുവില്‍ പോത്തിന്റെ കഴുത്തില്‍ കുരുക്കിട്ടു. പക്ഷേ, കയര്‍ മുറുകി പോത്ത് ചത്തു. സംഭവത്തെ തുടര്‍ന്ന് ചന്ദനത്തോപ്പ് കുണ്ടറ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Story Highlights: Buffalo attack in Kollam chandanathope
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here