‘റോക്ക് ഡാൻസർ’ എന്നാണ് കെകെ ശൈലജയെ ഗാർഡിയൻ പത്രം വിശേഷിപ്പിച്ചത്; മുഖ്യമന്ത്രി എന്തെല്ലാം പരാമർശങ്ങൾ നടത്തുന്നു? മുല്ലപ്പള്ളി മാധ്യമങ്ങളോട്
ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ ന്യായീകരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. റോക്ക് ഡാൻസർ എന്നാണ് കെകെ ശൈലജയെ ഗാർഡിയൻ പത്രം വിശേഷിപ്പിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി എന്തെല്ലാം പരാമർശങ്ങൾ നടത്തുന്നുവെന്നും താൻ അത്തരം പരാമർശങ്ങൾ നടത്തുന്ന ആളല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്ത്രീ പുരുഷ സമത്വത്തിനായി താൻ മുൻനിരയിലുണ്ടെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെ മുല്ലപ്പള്ളി തുറന്നടിച്ചു. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്തുവെന്നും ഇങ്ങനെ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ ആലോചിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സർക്കാരിന്റെ അവകാശ വാദത്തിൽ കഴമ്പില്ല എന്നാണ് താൻ പറഞ്ഞത്. ‘നിപ പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആരോഗ്യ പ്രവർത്തകർക്കാണ്. നിപയുണ്ടായപ്പോൾ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. സിസ്റ്റർ ലിനിക്ക് മരണാനന്തര ബഹുമതി നൽകണമെന്ന് ആവശ്യപ്പെട്ടു’- മുല്ലപ്പള്ളി പറഞ്ഞു.
Read Also : മന്ത്രി ശൈലജക്കെതിരായ മുല്ലപ്പള്ളിയുടെ ‘കൊവിഡ് റാണി’ പരാമർശം; യുഡിഎഫിന് അതൃപ്തി
കളക്ടർമാരുടെ യോഗങ്ങളിൽ പോകാറില്ലെന്നും എംപി പദവി കളക്ടറേക്കാൾ മുകളിലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. നിപ്പയിൽ കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ഏതു ദുർബല മന്ത്രിയും ചെയ്യുന്നതിനപ്പുറം ശ്ലാഘനീയ പ്രവർത്തനമൊന്നും ആരും ചെയ്തിട്ടില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് വിജയിക്കാനായിട്ടില്ലെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് ലിനിയുടെ ഭർത്താവ് മനസാക്ഷിയെ മറച്ചു വയ്ക്കുന്നുവെന്നും ആരോപിച്ചു. ‘ഇല്ലാത്ത മേനി നടിക്കുന്നത് ശരിയല്ല. ഗസ്റ്റ് ഹൗസിലിരുന്ന് പ്രവർത്തനം നിയന്ത്രിച്ചതാണ് ഗസ്റ്റ് ആർട്ടിസ്റ്റ് എന്നു പറയാൻ കാരണം. എന്റെ ഇടത്തും വലത്തും ആളുണ്ടോയെന്ന് പ്രശ്‌നമല്ല. മനസാക്ഷിയാണ് പ്രശ്‌നം. ഞാൻ പറയുന്നത് പാർട്ടി നിലപാടാണ്’- മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു. കൊല്ലന്റെ ആലയിൽ ഉടുക്കുകൊട്ടരുതെന്നും പ്രതിഷേധക്കാരോട് മുല്ലപ്പള്ളി പറഞ്ഞു.
Story Highlights- mullappally ramachandran against kk shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here