ശ്രീകാര്യത്തെ ഫ്ലൈഓവർ യാഥാർത്ഥ്യത്തിലേക്ക്; സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു കൈമാറി

തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ശ്രീകാര്യത്തെ ഫ്ലൈഓവർ യാഥാർത്ഥ്യമാകുന്നു. സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു കിഫ്ബി കൈമാറി. പദ്ധതി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം നഗരത്തെ കഴക്കൂട്ടവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിൽ ഒന്നായ ശ്രീകാര്യം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
നാലുവരി ഫ്ലൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്ത് ഉയരുക. ഓരോ വശത്തും 7.5 മീറ്റർ വീതം മൊത്തം 15 മീറ്ററാണ് (Road Width) ഫ്ലൈ ഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. 535 മീറ്ററാണ് ഫ്ലൈഓവറിന്റെ ആകെ നീളം. ശ്രീകാര്യം ജംഗ്ഷന്റെ സമഗ്ര വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് ഫ്ലൈ ഓവർ രൂപകല്പന ചെയ്തിരിക്കുന്നത്. 135.37 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. സ്ഥലമേറ്റെടുക്കലിനുള്ള തുകയും ഇതിൽ ഉൾപ്പെടും. 1.34 ഹെക്ടർ ഭൂമി പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടി വരും. തലസ്ഥാന നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി വരയ്ക്കുന്ന പ്രധാന വികസന പദ്ധതികളിൽ ഒന്നാണ് ശ്രീകാര്യം ഫ്ലൈഓവർ പദ്ധതി.
നിർദ്ദിഷ്ട ഫ്ളൈ ഓവറിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു 35 കോടി രൂപയാണ് കിഫ്ബി എസ്പിവിയായ കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷന് കൈമാറിയത്. എസ്പിവി ഈ തുക സ്ഥലം വിട്ടുനൽകിയവർക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാഭരണകൂടത്തിന് കൈമാറും. സ്ഥലം വിട്ടുനൽകിയവർക്ക് ഈ പണം സമയബന്ധിതമായി വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരമായി ആരംഭിക്കും.
സ്ഥലമേറ്റെടുക്കൽ പ്രക്രിയയ്ക്കൊപ്പം പദ്ധതിയുടെ വിശദമായ സാങ്കേതിക പഠനവും ടെൻഡർ നടപടി ക്രമങ്ങളും പുരോഗമിക്കുകയാണ്. മറ്റു രണ്ടു പ്രധാന പദ്ധതികളായ പട്ടം, ഉള്ളൂർ ഫ്ലൈ ഓവറുകളുടെ പ്രവർത്തികളും താമസമില്ലാതെ ആരംഭിക്കും.
Story Highlights: sreekaryam flyover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here