ആഗ്രയിൽ നിന്ന് കൊവിഡ് ലക്ഷണങ്ങളുമായി എത്തിയ ആളെ റോഡിൽ ഇറക്കിവിട്ടു; സംഭവം കോട്ടയത്ത്

കോട്ടയത്ത് കൊവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഇതര സംസ്ഥാനക്കാരനെ സാമ്പിൾ ശേഖരിച്ച ശേഷം റോഡരികിൽ ഇറക്കിവിട്ടു. തെരുവോരത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച് കെട്ടി താമസിച്ച ഇയാളെ നാട്ടുകാരുടെ പരാതിയെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ സമീപ വീടുകളെ ആശ്രയിച്ചാണ് ഇയാൾ റോഡരികിൽ കഴിഞ്ഞത്.
കോട്ടയം ജില്ലാ ആശുപത്രിക്കാണ് ഗുരുതര വീഴ്ച സംഭവിച്ചത്. ആഗ്രയിൽ നിന്ന് ഇന്നലെ കോട്ടയത്ത് എത്തിയ യുവാവ് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെയാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചശേഷം ഇയാളെ ക്വാറന്റീൻ കേന്ദ്രത്തിൽ ആക്കാതെ, 101 കവലയിൽ ഇറക്കിവിട്ടു. പ്രതിമ വിൽപ്പന നടത്തിയിരുന്ന യുവാവ് ഇന്നലെ മുതൽ റോഡരികിലെ കുടിലിലാണ് കഴിഞ്ഞത്. ആഹാരത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും ഉൾപ്പെടെ സമീപവാസികളെയും, ഹോട്ടലുകളുടെയും ആശ്രയിച്ചു. പ്രദേശവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി.
read also: കൊല്ലത്ത് പ്രവാസിയെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയതായി പരാതി
യുവാവിനെ എംജി സർവകലാശാലയ്ക്ക് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴികാടൻ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിൽ താമസസ്ഥലത്ത് ക്വാറന്റീനിൽ കഴിയാൻ സൗകര്യം ഇല്ലാത്തവർ ഉണ്ടെങ്കിൽ സർക്കാർ നിരീക്ഷണം ഏർപ്പെടുത്തണമെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടത്.
Story highlights- coronavirus, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here