ചരക്കുലോറികള്‍ കട്ടപ്പുറത്ത്; ജീവനക്കാര്‍ ദുരിതത്തില്‍
കൊവിഡും ലോക്ക്ഡൗണും മൂലം കട്ടപ്പുറത്തായിരിക്കുകയാണ് സംസ്ഥാനത്തെ ചരക്കുലോറി ഗതാഗതം. കൊവിഡ് മഹാമാരിയില്‍ ചരക്കു നീക്കം കുറഞ്ഞതും ഇന്ധന വില വര്‍ധിച്ചതും ലോറി ഉടമകളെയും ജീവനക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. പണിയില്ലാതായതോടെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. കൊവിഡ് കാലത്ത് ലോറി ജീവനക്കാരുടെ കുടുംബങ്ങള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടു പെടുകയാണ്. ചരക്കുനീക്കം കുറഞ്ഞതോടെ
ചരക്കിറക്ക് തൊഴിലാളികളും വരുമാനമില്ലാതെ നട്ടം തിരിയുകയാണ്.
‘ലോക്ക്ഡൗണിനു പിന്നാലെ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ചരക്ക് ലോറികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. വരും ദിവസങ്ങളിലും സമാന സാഹചര്യം തുടരാനാണ് സാധ്യത. മുന്നോട്ട് പോവാന്‍ പറ്റാത്ത അവസ്ഥയാണ്. 11 രൂപയാണ് ഡീസല്‍ വിലയിലുണ്ടായ വര്‍ധനവ്. ഇതിന് അനുപാതികമായി വാടക വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണ് ‘ലോറി ഓണേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെകെ ഹംസ പറയുന്നു.
ഞങ്ങള്‍ വണ്ടിയിൽ പോയാല്‍.. തിരികെ വീടുകളിലേക്ക് പോവാന്‍ പറ്റാത്ത അവസ്ഥയാണ്. അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പോവണമെന്ന് ആവശ്യപ്പെടും. അതുകൊണ്ട് തന്നെ ഉള്ള ജോലിക്ക് വരാന്‍ തൊഴിലാളികള്‍ മടിക്കുകയാണെന്നും ലോറി തൊഴിലാളികള്‍ പറയുന്നു. ലോറി ഡ്രൈവര്‍മാര്‍ തന്നെ ഉടമകളായ ലോറികളാണ് ഓടാത്തവയില്‍ ഭൂരിഭാഗവും. ഇതേ തുടര്‍ന്ന് രണ്ടുലക്ഷം തൊഴിലാളികളാണ് ദുരിതത്തിലായത്. ടിപ്പര്‍, മിനി ലോറികള്‍ ഇപ്പോള്‍ നിരത്തുകളില്‍ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികളിലും കുറവുണ്ട്. ചരക്കിറക്ക് തൊഴിലാളികളും വരുമാനമില്ലാതെ നട്ടം തിരിയികുയാണ്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ലോറികളിലെ ജീവനക്കാരുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്.
Story Highlights: covid19: Lorry owners and employees in distress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here