മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; ട്വന്റിഫോർ എക്സ്ക്ലൂസിവ്

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. വൃദ്ധസദനങ്ങള്‍, ആശാഭവനുകള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന കരാര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നഴ്‌സുമാര്‍, മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികയിലുള്ള 96 പേരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക ബാധ്യതയുടെ പേരിൽ മാസങ്ങളായുള്ള ശമ്പളം പോലും നല്‍കാതെയായിരുന്നു നടപടി.
കൊവിഡ് കാലത്ത് ജീവനക്കാരെയാരേയും പിരിച്ചുവിടരുതെന്ന് സ്വകാര്യ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുമ്പോഴാണ് സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ആശാഭവന്‍, ഭിന്നശേഷി കുട്ടികള്‍ക്കുള്ള കെയര്‍ ഹോം, 60 വയസുകഴിഞ്ഞവര്‍ക്കുള്ള ഡേ കെയര്‍ ഹോം, വികലാംഗര്‍ക്കുള്ള കേന്ദ്രങ്ങള്‍, ഓള്‍ ഏജ് ഹോം തുടങ്ങി പത്ത് ക്ഷേമ സ്ഥാപനങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വര്‍ഷങ്ങളായി ഇവിടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ തുടങ്ങിയവരെ സാമ്പത്തിക ബാധ്യതയുടെ പേരില്‍ പിരിച്ചുവിടുകയായിരുന്നു.
Read Also: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
ഓള്‍ഡ് ഏജ് ഹോമുകളിലടക്കമുള്ള കിടപ്പുരോഗികളെ പരിപാലിക്കുന്നതു ഇത്തരത്തില്‍ നിയമിച്ച 176 പേരാണ്. ഓരോ വര്‍ഷവും ഇവരുടെ കരാര്‍ പുതുക്കുകയാണ് ചെയ്തിരുന്നത്. 2020 മാര്‍ച്ചില്‍ കരാര്‍ അവസാനിച്ചുവെങ്കിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് മൂന്നു മാസത്തേക്ക് കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കി. എന്നാല്‍ ജൂണ്‍ 30 ന് ഇവരെ പിരിച്ചുവിടാന്‍ സാമൂഹ്യനീതി ഡയറക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കരാര്‍ ജീവനക്കാരുടെ സേവനം പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും കരാര്‍ തീര്‍ന്നതിനാല്‍ സേവനം അവസാനിപ്പിക്കണമെന്നുമാണ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. സ്ഥാപനങ്ങളുടെ നടത്തിപ്പിനായി ഇവരില്‍ നിന്നും പരിമിതമായ ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ കരാര്‍ ജീവനക്കാരില്‍ 80 പേരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ചു. ബാക്കിയുള്ള 96 പേരെ പിരിച്ചുവിടുകയും ചെയ്തു. ആറു മാസമായുള്ള ശമ്പളം പോലും നല്‍കാതെയാണ് നടപടി.
Story Highlights: Social Justice Department dismissal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here