കൊച്ചി ലുലുമാൾ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് വ്യാജപ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ്

ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി ലുലുമാൾ അധികൃതർ. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത തെറ്റാണെന്നും സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിച്ചതിനു ശേഷമാണ് ആളുകളെ മാളിനുള്ളിൽ പ്രവേശിപ്പിക്കുന്നതെന്നും ലുലു മാൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read Also: കൊവിഡ് 19: യുഎഇയിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കും
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ലുലു ജീവനക്കാർ കൊവിഡ് 19 പോസിറ്റീവ് ആയിത്തീർന്നിരിക്കുന്നുവെന്നും ഞങ്ങളുടെ ഉപഭോക്താക്കളെ ക്വാറന്റീൻ ചെയ്തിട്ടുണ്ടെന്നും ഈ വാർത്തകളിൽ പറയുന്നു. ഈ വാർത്തകൾ തീർത്തും തെറ്റാണെന്നും ക്ഷുദ്രകരമായ ഉദ്ദേശ്യത്തോടെയാണ് പ്രചരിപ്പിക്കുന്നതെന്നും ദയവായി ശ്രദ്ധിക്കുക. ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ലോകോത്തര ശുചിത്വ പ്രോട്ടോക്കോളുകൾ ലുലു മാൾ പിന്തുടരുന്നു. പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി മാത്രം പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾക്ക് ഇരയാകരുതെന്നും ഞങ്ങളുടെ ഔദ്യോഗിക ചാനലുകളിൽ നിന്ന് വരാത്ത വാർത്താ ലേഖനങ്ങളെ വിശ്വസിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിക്കുന്നു.
ഇത്തരത്തിൽ രോഗ സ്ഥീകരണം വന്നാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ലുലുമാൾ അധികൃതരും പ്രമുഖ വാർത്ത ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിക്കുന്നതാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ലുലു മാനേജ്മെന്റ് നിയമ നടപടികൾ സ്വീകരിക്കും.’- ലുലു ഗ്രൂപ്പിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
Read Also: സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊവിഡ്
ലുലു മാളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നും രണ്ട് ദിവസത്തിനുള്ളിൽ മാൾ സന്ദർശിച്ചവർ ക്വാറൻ്റീനിൽ പോകണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചതായാണ് വ്യാജവാർത്ത പ്രചരിച്ചത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here