തിരുവനന്തപുരത്ത് അപകടകരമായ സൂചനകളുണ്ടെന്ന് മേയർ; സമൂഹവ്യാപന സാധ്യത തളളിക്കളയാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

രുവനന്തപുരത്ത് അപകടകരമായ സൂചനകളുണ്ടെന്ന് മേയർ കെ.ശ്രീകുമാർ. നഗരവാസികൾ ട്രിപ്പിൾ ലോക്ക് ഡൗണുമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടപെടേണ്ട സമയത്ത് തന്നെ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉറവിടമറിയാത്ത 20 ലധികം കേസുകൾ തിരുവനന്തപുരം നഗരത്തിലുണ്ട്. ജനങ്ങൾ ജാഗ്രതക്കുറവ് കാണിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് അടിയന്തിര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ട്രിപ്പിൾ ലോക്ക്ഡൗൺ ജനങ്ങൾ ഗൗരവമായി എടുക്കണം. സമൂഹവ്യാപന സാധ്യത തളളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല പ്രദേശത്ത് നിന്നുള്ള ആളുകൾ തിരുവനന്തപുരത്തെത്തുന്നുണ്ട്. നമുക്ക് കണ്ടെത്താനാകാത്ത രോഗവാഹകരുണ്ടാകാം. പരിശോധന വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനമെന്നും ആന്റിജൻ ടെസ്റ്റുകൾ കൂടുതലായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മണക്കാട്, പൂന്തുറ പ്രദേശങ്ങളിലെ 18 വാർഡുകളിൽ പ്രത്യേക ശ്രദ്ധ വേണം. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ വൈകിയെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. കൃത്യ സമയത്ത് സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ഇന്നലെ 27 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 20 കടന്നതോടെ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.
Story Highlights- community spread, thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here