സ്വപ്‌നാ സുരേഷിനെ ക്രിമിനല്‍ കേസില്‍ പൊലീസ് സംരക്ഷിച്ചതിന്റെ തെളിവുകള്‍ പുറത്ത്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മുന്‍പ് ക്രിമിനല്‍ കേസില്‍ പൊലീസ് സംരക്ഷിച്ചതിന്റെ തെളിവുകള്‍ പുറത്ത്. എയര്‍ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജ പരാതിയിലുള്ള കേസിലാണ് അട്ടിമറി നടന്നത്. കേസിലെ ആദ്യ എഫ്‌ഐആറിന്റെ പകര്‍പ്പും കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തിയതിന്റെ തെളിവുകളുമാണ് പുറത്തായത്.
2016 ല്‍ എയര്‍ ഇന്ത്യ ജീവനക്കാരന്‍ സിബുവിനെതിരെ എയര്‍ഇന്ത്യ സാറ്റ്‌സിലെ വനിത ജീവനക്കാര്‍ വ്യാജ ലൈംഗിക ചൂഷണ പരാതി നല്‍കിയ കേസിലാണ് സ്വപ്ന സുരേഷിനെ രക്ഷിക്കാന്‍ ശ്രമം നടന്നത്. ഇക്കാലയളവില്‍ എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ്് ബിനോയ് ജേക്കബിന്റെ ഓഫീസിലേ ജീവനക്കാരിയായിരുന്നു സ്വപ്ന.
സാറ്റ്‌സിലെ ഇടപാടുകള്‍ക്കെതിരെ സിബു സിബിഐക്ക് അടക്കം പരാതി നല്‍കിയതിലെ വൈരാഗ്യം ആയിരുന്നു സിബുവിനെതിരെ വ്യാജ പരാതി ഉയര്‍ത്താനുള്ള കാരണം. എയര്‍ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാര്‍ എന്ന വ്യാജേന പതിനാറോളം വനിതകളെ സ്വപ്ന ഹാജരാക്കുകയും ഇവരെ കൊണ്ട് സിബുവിനെതിരെ ലൈംഗികചൂഷണ പരാതി നല്‍കുകയും ചെയ്തു. ആദ്യം വലിയതുറ പൊലീസും പിന്നീട് ജില്ല ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ തെളിവുണ്ടായിരുന്നിട്ടും സ്വപ്ന സുരേഷിനെ പ്രതിചേര്‍ത്തില്ല.
Read Also : പുറത്താക്കലിന് പിന്നാലെ അവധിക്ക് അപേക്ഷ നൽകി ശിവശങ്കർ; സ്വർണക്കടത്തിൽ പങ്ക് അന്വേഷിക്കും
2017 ല്‍ കേസില്‍ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അട്ടിമറി ആരംഭിച്ചത്. സിബുവിനെതിരായ പരാതി വ്യാജമെന്ന് തെളിഞ്ഞതിനു പിന്നാലെ മുഖ്യപ്രതി ബിനോയ് ജേക്കബിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ്് കമ്മീഷണര്‍ സന്തോഷ് കുമാര്‍ അന്ന് റിപ്പോര്‍ട്ട് നല്‍കി. സിബു പിന്നീട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതും.
കേസില്‍ പ്രതി ചേര്‍ക്കുന്നതിനു തൊട്ടുമുന്‍പാണ് സ്വപ്ന സുരേഷിനെതിരെ സ്വര്‍ണക്കടത്തിലും പങ്കു കണ്ടെത്തിയത്. കൂടുതല്‍ തെളിവ് ശേഖരണത്തിനായി സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ വീട്ടില്‍ വീണ്ടും കസ്റ്റംസ് റെയ്ഡ് നടത്തി. സ്വപ്നയ്ക്കും, സരിത്തിനും നിയമ സഹായം നല്‍കുന്ന അഭിഭാഷകനെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. മുന്‍പ് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച ബിജു മോഹനാണ് ഇവര്‍ക്ക് നിയമ സഹായം നല്‍കുന്നത്.
Story Highlights – police, Swapna Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here